'പത്താം ക്ലാസുകാരിയെ  ഏല്‍പ്പിച്ച് അമ്മ പുറത്തുപോയി, എന്റെയുള്ളില്‍ സാത്താന്‍ കയറി; ലൈംഗിക ചൂഷണത്തെ പറ്റി അവള്‍ അലറി വിളിച്ചു പറഞ്ഞു; ദാരുണം; കുറിപ്പ് വൈറല്‍

എന്നെ ഏല്പിച്ചിട്ടു അവര്‍ പുറത്തു പോയ നിമിഷം, എന്റെ ഉള്ളില്‍ സാത്താന്‍ കേറിയ ആ നേരത്ത് ഞാന്‍ അവിവേകം കാണിച്ചു
'പത്താം ക്ലാസുകാരിയെ  ഏല്‍പ്പിച്ച് അമ്മ പുറത്തുപോയി, എന്റെയുള്ളില്‍ സാത്താന്‍ കയറി; ലൈംഗിക ചൂഷണത്തെ പറ്റി അവള്‍ അലറി വിളിച്ചു പറഞ്ഞു; ദാരുണം; കുറിപ്പ് വൈറല്‍

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം വര്‍ധിച്ചുവരികയാണ്. പലപ്പാഴും അടുത്ത ബന്ധുക്കളില്‍ നിന്ന് പോലും കുട്ടികള്‍ പീഡനം നേരിടുന്ന വാര്‍ത്തകളാണ് ദിനം പ്രതി പുറത്തുവരുന്നത്. പിഞ്ചുകുഞ്ഞുങ്ങളോട് പോലും ഇത്തരത്തില്‍ പെരുമാറുന്നത് ലൈംഗിക വൈകൃതം മൂലമാണെന്നാണ്് ഡോക്ടര്‍മാര്‍ പറയുന്നത്. അച്ഛന്‍ മകളെയും അമ്മാവന്‍ മരുമകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കൗണ്‍സിലിങ് സൈക്കോളജിസ്റ്റായ കലാ മോഹന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം


സൈക്യാട്രിസ്‌റ് ന്റെ അടുത്ത് വര്ഷങ്ങളായി ചികിത്സയില്‍ ആണ് ഭാര്യ ..
മരുന്നില്‍ മുന്നോട്ടു പോകുന്ന ജീവിതം..

രോഗിയായ ഭാര്യയെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചും കൂട്ടാക്കാതെ , ഒരു കുറവും ഇല്ലാതെ സംരക്ഷിക്കുന്ന ആ വ്യക്തിയെ കുറിച്ച് ആദരവാണ്..

കൗണ്‍സിലിംഗ് വേണമെന്ന് പറഞ്ഞു വരുമ്പോള്‍..
അതിശയം തോന്നിയില്ല.
എത്ര മാത്രം സംഘര്‍ഷം ആണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉള്ളതെന്ന് പറഞ്ഞു അറിയാം..

''ചില തെറ്റുകള്‍ക്ക് , വിധി നല്കുന്ന ശിക്ഷ കടുത്തതാകും..'''
സങ്കടത്തോടെ അദ്ദേഹം പറഞ്ഞു...
ഞാന്‍ അപ്പോള്‍ എതിര്‍ത്തു..
അങ്ങനെ ഒന്നും ചിന്തിക്കേണ്ട..രോഗം ആര്‍ക്കും ഇപ്പോഴും വരുമല്ലോ..
''ഭാര്യയുടെ കാര്യമല്ല..
എന്റെ കഴിഞ്ഞ ജീവിതത്തിലെ ഒരു ഏട്..
ചെറുപ്രായത്തില്‍ പറ്റിയ ഒരു മാപ്പു അര്‍ഹിക്കാത്ത തെറ്റ്..
അത് പറഞ്ഞു ഒന്ന് ഭാരം ഒഴിക്കണം...

അടുത്ത ബന്ധത്തില്‍ ഉള്ള ചേച്ചിയുടെ സഹായത്തില്‍ ആണ് വിദേശത്തു പോയത്..
എന്റെ വീട്ടിലെ സാഹചര്യം അറിയുന്ന അവര്‍
ഒരുപാടു സഹായിച്ചു..
ഭാര്തതാവും മക്കളും അതേ മനസ്സോടെ , ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഒക്കെ സ്‌നേഹം പ്രകടിപ്പിച്ചു..
ഇടയ്ക്കു അവരുടെ ഫ്‌ലാറ്റില്‍ താമസത്തിനു ,ചെല്ലാറുണ്ടായിരുന്നു .
മോള്‍ടെ പത്താം ക്ലാസ് പരീക്ഷ സമയത്ത് , ഞാന്‍ അവിടെ ഉണ്ടായിരുന്നു..
എന്നെ ഏല്പിച്ചിട്ടു അവര്‍ പുറത്തു പോയ നിമിഷം,
എന്റെ ഉള്ളില്‍ സാത്താന്‍ കേറിയ ആ നേരത്ത് ,
ഞാന്‍ അവിവേകം കാണിച്ചു..

ബോധത്തോടെ തന്നെ ആണ് എന്നത് ഇന്നും എനിക്ക് സ്വയം ഉള്‍കൊള്ളാന്‍ പറ്റുന്നില്ല..
എന്റെ കാമത്തിന് അവള്‍ ഇരയായി..
ആ കുട്ടിയുടെ സമനില തെറ്റിയ പോലെ അപ്പോഴേ തോന്നി..
എന്നെ ഒന്നും ചെയ്യല്ലേ എന്നവള്‍ പറയുന്നത് ഇന്നും എന്റെ ചെവിയില്‍ ഉണ്ട്..

അവള്‍ അമ്മയോട് , അതായത് എന്റെ ബന്ധുവായ ചേച്ചിയോട് പറഞ്ഞു..
ഞാന്‍ അതിനു മുന്‍പേ അവിടെ നിന്നും പോയിരുന്നു..
ഞാന്‍ പിന്നെ അവരെ നേരിട്ടില്ല...
അവര്‍ എന്റെ വീട്ടിലും കുടുംബത്തും പറഞ്ഞു ..
എന്നെ ശപിച്ചു..
പട്ടിണി കുടുംബത്തിന് സഹായം ചെയ്തതിന്റെ ശിക്ഷ എന്നും..
മുപ്പതു വര്ഷം മുന്‍പേ നടന്നത്..
ഇന്നും ഞാന്‍ ആ കുടുംബത്ത് പോകില്ല..
ആ കഥ..വിശ്വസിച്ചവരെ കാള്‍ അവിശ്വസിച്ചവര്‍ ആണ് അധികവും എന്നത് കൊണ്ട് എനിക്ക് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

എന്നെ കുറിച്ച് നാട്ടിലും വീട്ടിലും അത്ര അഭിപ്രായം ആയിരുന്നു..
ഇന്നും ആ കുട്ടിയെ കാണേണ്ടി വരുന്ന സന്ദര്‍ഭം എനിക്ക് ഭയമാണ്..
വര്‍ഷങ്ങള്‍ എടുത്ത് ആ ആഘാതത്തില്‍ നിന്നും അവള്‍ ഇറങ്ങി വരാന്‍ എന്ന് ഞാന്‍ അറിഞ്ഞിട്ടുണ്ട്..ഒരുപാട് മാനസിക ചികിത്സ വേണ്ടി വന്നു..
വിവാഹം കഴിച്ചിട്ടും അതു ഭേദമായില്ല..
ഒടുവില്‍ അവളെ ഭാര്തതാവ് ഉപേക്ഷിച്ചു..

അന്ന്, ആ നശിച്ച ദിവസം അവള്‍ എന്നെ നോക്കിയ നോട്ടം..
കണ്ണുകളിലെ ഭീതി..
ജന്മാന്തരങ്ങള്‍ എന്റെ ഉറക്കം കെടുത്തുന്നതാണ്..

ഭാര്യയുടെ രോഗം തിരിച്ചറിഞ്ഞപ്പോള്‍ , വീട്ടുകാര്‍ ഒക്കെ നിര്‍ബന്ധിച്ചു , അവരെ കളയാന്‍..
എനിക്കെന്തോ , ആയില്ല..
അവളിലെ രോഗിയെ കാണുമ്പോള്‍..
ആ കണ്ണുകള്‍ രോഗാവസ്ഥയില്‍ ചുവക്കുമ്പോള്‍ ഒക്കെയും ഞാന്‍ ആ കുട്ടിയുടെ മുഖം ഓര്‍ക്കും..

മുന്നിലിരിക്കുന്ന, സത്യസന്ധമായ ഏറ്റു പറച്ചില്‍ നടത്തുന്ന ഇയാളെ വെറുക്കരുത് എന്നെന്റെ കൗണ്‍സിലര്‍മനസ്സ് , സ്ത്രീ മനസ്സിനെ ശാസിച്ചു..

ഇത് പോല്‍
മറ്റൊരു പുരുഷനെ ഓര്‍ത്തു..
സഹപ്രവര്‍ത്തകയുടെ ചിറ്റപ്പന്‍..
ആ വീട്ടില്‍ ചെല്ലുമ്പോള്‍ ഒക്കെയും മോള്‍ക്കും കൂട്ടുകാരികള്‍ക്കും എന്താണ് വേണ്ടത് എന്ന് ചോദിച്ചു സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന ഒരാള്‍..

അച്ഛനെയും അമ്മയെയും കാള്‍ അവളോട് കരുതല്‍ അദ്ദേഹത്തിനാണ് എന്ന് തോന്നിയിട്ടുണ്ട്..
വിവാഹം കഴിക്കാതെ ചേട്ടന്റെ കുടുംബത്തിന്റെ ഒപ്പം നില്‍ക്കുന്ന, അവര്‍ക്കു വേണ്ടി ജീവിക്കുന്ന ഒരു സാധു മനുഷ്യന്‍..
എന്റെ കൂട്ടുകാരി പലപ്പോഴും അദ്ദേഹത്തോട് വളരെ ക്രൂരമായ പെരുമാറ്റം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്..
കാണുന്ന എനിക്ക് നൊമ്പരം തോന്നുന്നു എങ്കില്‍ അനുഭവിക്കുന്ന ആളിന്റെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചപ്പോള്‍ അവളോട് ദേഷ്യം തോന്നി..
ഒരിക്കല്‍ അതേ കുറിച്ച് തുറന്നു ചോദിച്ചു..
അദ്ദേഹത്തിന് പണമില്ലാതെ നിങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നത് കൊണ്ടാണോ നിന്റെ ഈ പെരുമാറ്റം എന്ന്..
അവള്‍ പൊട്ടിത്തെറിച്ചു..

ഓര്‍മ്മയായി കാലം മുതല്‍ക്കു അദ്ദേഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണത്തെ പറ്റി അവള്‍ അലറി വിളിച്ചു പറഞ്ഞു..
''തിരിച്ചറിവായപ്പോള്‍ ഞാന്‍ പ്രതികരിച്ചു.
അതോടെ അയാള്‍ ഒതുങ്ങി..
അച്ഛനോട് പറയും എന്ന് പറഞ്ഞതിന് ശേഷം..
ഇത്രയും വര്‍ഷത്തിന് ശേഷവും എനിക്ക് ആ മനുഷ്യനോട് പക തന്നെ ആണ്..
അത് അയാള്‍ മരിച്ചാലും പോകില്ല..''

അവള്‍ മനസ്സില്‍ അടക്കി വെച്ചതത്രയും പറഞ്ഞു കൊണ്ടിരുന്നു..
തരിച്ചിരുന്ന ഞാന്‍ ഒന്നും പറഞ്ഞില്ല..
അവളുടെ ഉള്ളു എനിക്ക് കാണാം..
ആ പകയും വെറുപ്പും.., ഇപ്പോള്‍ വ്യക്തമാണ്..
ഒരുപക്ഷെ ആ മനുഷ്യനും ഇന്ന് ആദ്യത്തെ കേസിലെ പോലെ പശ്ചാത്തപിക്കുന്നുണ്ടാകാം..

സമൂഹത്തില്‍,
വേട്ടയാടുന്ന ഇത്തരം ഇന്നലയ്കളെ പേറി നടക്കുന്ന എത്രയോ പേരുണ്ടാകാം..
മാന്യതയുടെ മറയ്ക്കുള്ളില്‍ ഇന്നത്തെ ദിവസവും പിന്നിടുമ്പോഴും, ഉള്ളിന്റെ ഉള്ളില്‍ കുറ്റബോധം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഓര്‍മ്മകള്‍..
ആത്മാവിനെ പിളര്‍ക്കുന്ന നോവുണ്ടെങ്കിലും ഏറ്റു പറയാന്‍ ധൈര്യമില്ലാത്തവര്‍...
ഒരുപക്ഷെ,
എന്നെ ഒന്നും ചെയ്യല്ലേ എന്നൊരു വിലാപം ഇരമ്പി വരാതിരിക്കാന്‍ ചെവിയില്‍ വിരലുകള്‍ തിരുകി കണ്ണുകള്‍ അടച്ചു കിടന്നാലും,
ആ ശബ്ദം കേള്‍ക്കുമായിരിക്കും..
എത്ര തീക്ഷ്ണമായ വേദന !
ജീവിതത്തിന്റെ ഏറ്റവും വലിയ ശിക്ഷ അതാകും..
Me too # പറയുന്നത് പോലെ,
നാളെ ഒരു കുറ്റം ഏറ്റുപറച്ചില്‍ ഉണ്ടാകുമോ എന്ന് വെറുതെ ഓര്‍ക്കാറുണ്ട്..
ബലഹീനതകള്‍ മറനീക്കി പുറത്തു വരാന്‍ ഒരവസരം കിട്ടട്ടെ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com