'എന്താണ് ഈ ചീത്ത പേര്?, ആണിന്റെ കൂടെ കിടക്കുന്നവള്‍ എന്നാണോ?'; കുറിപ്പ് 

ഭൂമിയില്‍ ഇത്രയും നാള്‍ സുഖമായി ജീവിച്ചു എന്നതിന്റെ കൂലിയായി സമൂഹത്തെ സ്‌നേഹിച്ചാല്‍, ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ വിധിക്കാന്‍ കെല്‍പ്പുണ്ടാകില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍്ന്നത്. സോഷ്യല്‍മീഡിയയില്‍ അടക്കം  പ്രതിഷേധം കനത്തതോടെ, ഫിറോസിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ഒരു കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ, കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കല മോഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുകയാണ്.

'ഒരു സ്ത്രീയെ ഭയപ്പെടുത്താനുള്ള അവസാനത്തെ വാക്കാണ് ചീത്തപ്പേര് !വെറും ഒരു പുരുഷന്‍ അതില്‍ വിശ്വസിക്കും.പക്ഷെ, ആണൊരുത്തന്‍ അതില്‍ അവളെ അളക്കില്ല..'- സ്ത്രീയെ അപമാനിക്കുന്നത് നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് കല മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം


ഈ അടുത്ത് ഒരാള്‍ എന്നോട് പറഞ്ഞു,
കൗണ്‍സലിംഗ് ആയാലും ശ്രദ്ധിക്കണം..
ആണുങ്ങള്‍ പലവിധം ആണ്..
ഒരു ചീത്ത പേര് മോള്‍ക്ക് വരരുത് എന്ന്..
ക്രൂരമായ വാക്കുകള്‍ താങ്ങാന്‍ പറ്റാത്ത ഒരു അപ്പാവി സുഹൃത്ത് ആയതിനാല്‍ ഞാന്‍ ഇങ്ങനെ മറുപടി കൊടുത്തു.. ''
ചീത്ത പേരിനോട് പേടിയില്ല, പക്ഷെ ഒരാഗ്രഹം ഉണ്ട്..
എനിക്കു താല്പര്യം ഉള്ള ഒരാളിന്റെ പേരോടൊപ്പമെ എനിക്ക് ചീത്ത പേര് കേള്‍ക്കാവു എന്ന്..

പിന്നെ എന്റെ മോളെ അത്രയും ഇടുങ്ങിയ ചിന്താഗതിക്കാരന്‍ കെട്ടേണ്ട !

എന്താണ് ഈ ചീത്ത പേര്?
അതായത് ആണിന്റെ കൂടെ കിടക്കുന്നവള്‍ എന്നാണോ?
അതൊരു പ്രകൃതി നിയമം അല്ലേ?
എതിര്‍ലിംഗത്തോടൊപ്പം ശയിക്കാന്‍ താല്പര്യം ഉള്ളവര്‍ അങ്ങനെ ചെയ്യട്ടെ..
അതല്ല, മറ്റു താല്പര്യം എങ്കില്‍ അങ്ങനെയും !

പക്ഷെ അതൊരു ബലാത്സംഗം ആകരുത്..

ഈ നാട്ടില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു വിഭാഗം സ്ത്രീകളുണ്ട്..
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം ശരീരം പുരുഷന്റെ കാമദാഹത്തിനു വിട്ടു കൊടുക്കുന്നവര്‍..

പത്രത്തില്‍, അല്ലേല്‍ ചാനലില്‍ കാണുന്ന വാര്‍ത്തകളുടെ തുണ്ടും കയ്യില്‍ പിടിച്ചു വീമ്പു പറയുന്ന കൂട്ടത്തില്‍ എന്നെ പെടുത്തരുത്..
ഇറങ്ങി ചെന്നു കണ്ട ജീവിതം ആണെന്റെ പാഠപുസ്തകം..

സല്മയുടെ ജീവിതം അവരുടെ തന്നെ ആഗ്രഹത്തില്‍ ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്..
'' മലയാളികള്‍ പന്നന്മാരാണ് സാറെ %&*
ഇതെല്ലാം സഹിച്ചിച്ചാലും കാശു തരാതെ മുങ്ങും..
ബംഗാളി കൂലിവേലക്കാര്‍ അതിലൊക്കെ അന്തസ്സുണ്ട്..
ഇരുനൂറു രൂപ കിട്ടും !
സമൂഹത്തില്‍, ആ പെണ്ണിന് വേശ്യ എന്ന് വിളിപ്പേര്..
പക്ഷെ അവളെ പുഛിക്കരുത്, അപമാനിക്കരുത്...

ഭാര്യയോട് ചെയ്യാന്‍ പറ്റാത്ത രതിവൈകൃതങ്ങള്‍ മുഴുവന്‍ കാട്ടികൂട്ടുന്ന പകല്‍ മാന്യന്മാരുടെ കഥകള്‍ നിറഞ്ഞു മാത്രമാണ് വേശ്യയുടെ ശരീരം നാറുന്നത്..
അവള്‍ക്കു കാമദാഹം ആണെങ്കില്‍,ആ മുറിവുകള്‍ അവള്‍ ഏറ്റു വാങ്ങേണ്ടതില്ല..

നോവിന്റെ അസഹ്യതയില്‍ തെറി വിളിച്ചു പോയിട്ടുണ്ടെന്ന്, പറയും ചിലര്‍..
കടിച്ചു പിടിച്ചു കിടക്കും, മക്കളുടെ സ്‌കൂളില്‍ fees കെട്ടാനുള്ള അവസാനതീയതി അടുത്തു എന്ന് ഓര്‍ക്കുമ്പോള്‍ എന്ന് പറയും മറ്റുചിലര്‍..
അവരാരും ഒരു കുടുംബം തകര്‍ക്കുന്നവരല്ല..
മുഖങ്ങള്‍ അവര്‍ ഓര്‍ക്കാറില്ല..
കുപ്പിച്ചില്ലു കൊണ്ട് വരഞ്ഞു കീറിയ ശരീരം പൊതിഞ്ഞു പിടിച്ചു മരവിപ്പോടെ കിടക്കവിട്ട് പോകുമ്പോള്‍,
അവരില്‍ ഈശ്വരാ എന്നൊരു നിലവിളി പോലും ഉണ്ടാകില്ല..

ഭൂമിയില്‍ ഇത്രയും നാള്‍ സുഖമായി ജീവിച്ചു എന്നതിന്റെ കൂലിയായി സമൂഹത്തെ സ്‌നേഹിച്ചാല്‍,
ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ വിധിക്കാന്‍ കെല്‍പ്പുണ്ടാകില്ല..

സാക്ഷരത പൂര്‍ണമായും അവകാശം പറയുന്ന കേരളത്തിന്റെ മുക്കും മൂലയിലും ഒരുപാട് ജന്മങ്ങളുണ്ട്..
ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവര്‍..
വല്ല കൂലി വേലയും ചെയ്തൂടെ എന്ന് ചോദിക്കാന്‍ എളുപ്പം.. യുദ്ധം നേരിട്ടവര്‍ക്കു മാത്രമേ അതിന്റെ കാഠിന്യം അറിയൂ..

ഒരു സ്ത്രീയെ ഭയപെടുത്താനുള്ള അവസാനത്തെ വാക്കാണ് ചീത്തപ്പേര് !
വെറും ഒരു പുരുഷന്‍ അതില്‍ വിശ്വസിക്കും.
പക്ഷെ, ആണൊരുത്തന്‍ അതില്‍ അവളെ അളക്കില്ല.. ?
#Stopinsultingwomen ##

( സ്ത്രീയെ അധിക്ഷേപിക്കുന്നതിനു,
മനുഷ്യനെ കൊല്ലുന്നതിനു ഏത് രാഷ്ട്രീയം എന്ന് നോക്കുന്നവര്‍ക്കു ഇത് മനസ്സിലാകണം എന്നില്ല..
എനിക്കു രാഷ്ട്രീയം ഇല്ല..
നിലപാടുകള്‍ മാത്രമേ ഉള്ളു )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com