സ്വന്തം തെറ്റുകൊണ്ടല്ലെങ്കിലും ബാങ്കുകാർ വീട് ജപ്തി ചെയ്ത് പോകുമ്പോൾ ഓമനിച്ച് വളർത്തിയ കുഞ്ഞിക്കിളിയെ കൈവിടാതെ ബാലൻ. ചാവക്കാട് കോടതിയുടെ ഉത്തരവ് പ്രകാരം കുന്ദംകുളം തൃശ്ശൂര്‍ റോഡരികില്‍ മധുരഞ്ചേരി ബിന്നിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ണുനനയിക്കുന്നത്.
അച്ഛന്‍ ബിന്നിയും അമ്മ സിലിയും സ്ഥലത്തില്ലാഞ്ഞിട്ടും തങ്ങളാൽ കഴിയുംവിധം ജപ്തി ഒഴിവാക്കാൻ ആദിത്യനും രണ്ട് സഹോദരങ്ങളും പ്രതിരോധം തീര്‍ത്തു. കതകുകൾ അകത്തുനിന്ന് പൂട്ടി മണ്ണെണ്ണയിൽ കുളിച്ചുനിൽക്കുകയായിരുന്നു അവർ മൂന്ന് പേർ. ഇരുകൈകളും കൂപ്പി ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാമോ ഞങ്ങളെ ചതിച്ചതല്ലേ ഞങ്ങൾക്ക് ജീവിക്കണ്ടേ എന്ന് ജനൽപാളികൾക്കപ്പുറത്തുനിന്ന് ചോദിക്കുകയായിരുന്നു അവർ. ഫയർഫോഴ്സ് ഉള്‍പ്പെടെ എത്തി കതക് പൊളിച്ച് അകത്തു കടന്നു. നിലവിളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു.
2004 മുതൽ തുടങ്ങിയ നിയമ പോരാട്ടത്തിനാണ് ഇന്നലെ അവസാനമായത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ 15 വർഷം മുൻപ് ബിന്നി മറ്റൊരാളുടെ സഹായം തേടി. പത്ത് ലക്ഷം രൂപയാണ് ഇയാൾ ബിന്നിക്ക് നൽകിയത്. അന്ന് ഒപ്പിട്ടുവാങ്ങിയ ആധാരം ഉപയോഗിച്ച് ഈ സ്ഥലം അന്‍പത് ലക്ഷം രൂപയ്ക്ക് മറ്റൊരിടത്ത് പണയപ്പെടുത്തുകയായിരുന്നു ആ സഹായി. പത്ത് ലക്ഷത്തിന് പകരം അൻപത് ലക്ഷത്തിന്റെ ബാധ്യതയാണ് ഇതോടെ ബിന്നിക്ക് ഉണ്ടായത്. ബാങ്ക് ലേലത്തിന് വച്ച സ്ഥലം എറണാകുളം സ്വദേശി സ്വന്തമാക്കിയതോടെ വീട് വിട്ടിറങ്ങേണ്ടി വന്നു ഇവർക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ