അഞ്ച് പാന്റ്‌സ്, നിരവധി ടീ ഷര്‍ട്ടുകളും ജാക്കറ്റും; ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ 2.5 കിലോയുടെ വസ്ത്രം ധരിച്ച് യുവതി; വൈറല്‍

അധിക ഫീസ് കൊടുക്കാനുള്ള മടികൊണ്ട് ഫിലിപ്പിന്‍സ് കാരിയായ ജെല്‍ റോഡ്രിഗസ് ബാഗേജിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മുഴുവനും ധരിക്കുകയായിരുന്നു
അഞ്ച് പാന്റ്‌സ്, നിരവധി ടീ ഷര്‍ട്ടുകളും ജാക്കറ്റും; ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ 2.5 കിലോയുടെ വസ്ത്രം ധരിച്ച് യുവതി; വൈറല്‍

വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് എന്നും തലവേദനയാകുന്നത് ബാഗിന്റെ ഭാരമാണ്. ഒരു യാത്രക്കാരന് കൊണ്ടുപോകാന്‍ സാധിക്കുന്ന പരമാവധി ഭാരമുണ്ട്. ഈ പരിധിയ്ക്കുള്ളില്‍ നിര്‍ത്താനായി പരമാവധി സാധനങ്ങള്‍ ഒഴിവാക്കിയാവും പലരും യാത്രക്കൊരുങ്ങുക. എന്നാല്‍ ചിലപ്പോഴെല്ലാം എത്ര ശ്രമിച്ചാലും ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ളവര്‍ക്ക് ഒരു അറ്റകൈ പ്രയോഗമുണ്ട്. അധിക ബാഗേജ് ഫീസ് ഒഴിവാക്കാന്‍ ഒരു യുവതിനടത്തിയ പെടാപ്പാടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അധിക ഫീസ് കൊടുക്കാനുള്ള മടികൊണ്ട് ഫിലിപ്പിന്‍സ് കാരിയായ ജെല്‍ റോഡ്രിഗസ് ബാഗേജിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മുഴുവനും ധരിക്കുകയായിരുന്നു. രണ്ടര കിലോഗ്രാമിന്റെ വസ്ത്രമാണ് ഇത്തരത്തില്‍ യുവതി ധരിച്ചത്. ഏഴു കിലോഗ്രാമായിരുന്നു ലഗേജിന്റെ പരമാവധി ഭാരം. എന്നാല്‍ റോഡ്രിഗസ് എത്തിയത് 9.5 കിലോഗ്രാം ഭാരമുള്ള ലഗേജുമായാണ്. വിമാനകമ്പനിയുടെ ജീവനക്കാര്‍ അധികഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയാറായില്ല. പകരമായി അധികമായുള്ള രണ്ടര കിലോഗ്രാമിന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഒന്നിന് മേലെ ഒന്നായി എടുത്തണിഞ്ഞു. അതോടെ 9.5 കിലോഗ്രാമായിരുന്ന ഭാരം 6.5 കിലോഗ്രാമായി താഴ്ന്നു.

യുവതി തന്നെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം തുറന്നു പറഞ്ഞ്. വിമാനത്താവളത്തില്‍ നിറയെ വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം പങ്കുവെച്ചു. അഞ്ച് പാന്റും നിരവധി ടീ ഷര്‍ട്ടുകളും ജാക്കറ്റും അണിഞ്ഞു നില്‍ക്കുന്ന റോഡ്രിഗസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരുപാട് വസ്ത്രം ധരിച്ചതിനാല്‍ ചൂട് താങ്ങാനായില്ലെന്നും അതിനാല്‍ മറ്റുള്ളവര്‍ ഇത് പിന്തുടരണമെന്ന് താന്‍ പറയില്ല എന്നുമാണ് യുവതി പറയുന്നത്. ഈ വര്‍ഷം ജൂലൈയിലും സമാനമായ സംഭവമുണ്ടായിരുന്നു. അമിത ഫീസ് ഒഴിവാക്കാനായി 15 ഷര്‍ട്ടുകളാണ് ഒരാള്‍ ധരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com