18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍

49 വയസ്സുകാരിയായ അമ്മയുടെ ആഗ്രഹം 23കാരനായ മകനാണ് സഫലമാക്കുന്നത്
18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍

ആലപ്പുഴ: ഇന്ത്യയെ കണ്ടെത്താനുളള യാത്രകളെ കുറിച്ചുളള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ നീണ്ട യാത്രകളിലെ അനുഭവങ്ങളെ കുറിച്ചുളള വിവരണങ്ങള്‍ വായനക്കാര്‍ക്കും യാത്ര ചെയ്യാനുളള താതപര്യം ജനിപ്പിക്കാറുണ്ട്. അത്തരത്തില്‍ മകന്റെ അനുഭവങ്ങള്‍ കേട്ട അമ്മയക്ക് ഇന്ത്യയെ കണ്ടെത്താന്‍  മോഹം. അത് സാധിച്ചുകൊടുക്കുന്ന മകന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്.

49 വയസ്സുകാരിയായ അമ്മയുടെ ആഗ്രഹം 23കാരനായ മകനാണ് സഫലമാക്കുന്നത്. കായംകുളം സ്വദേശിനിയായ വൃന്ദ മഹേഷും മകന്‍ ശബരീഷുമാണ് മോട്ടോര്‍ സൈക്കിളില്‍ യാത്ര തുടങ്ങിയത്. ആഴ്ചകള്‍ പിന്നിട്ട യാത്ര ഇപ്പോള്‍ തെലങ്കാനയില്‍ വന്നുനില്‍ക്കുകയാണ്. 18 സംസ്ഥാനങ്ങളിലായി 16,000 കിലോമീറ്റര്‍ ദൂരമാണ് ഇരുവരും പിന്നിട്ടത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളും ഭൂ്ട്ടാനും ഇവരുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ ഒന്നിന് കായംകുളത്ത് നിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്. നിലവില്‍ തെലങ്കാനയില്‍ എത്തി നില്‍ക്കുന്ന അമ്മയും മകനും ഈ മാസം അവസാനത്തോടെ കേരളത്തില്‍ മടങ്ങിയെത്താനാണ് പരിപാടിയിട്ടിരിക്കുന്നത്. അമ്മയുടെ സ്വപ്‌നമാണ് ഈ യാത്രയെന്ന് മകന്‍ ശബരീഷ് പറയുന്നു.

എന്‍ജിനീയറിങ് ബിരുദധാരിയായ ശബീരഷിന് ബൈക്ക് യാത്ര ആവേശമാണ്. കോളജ് കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.എല്ലാം ബൈക്കിലായിരുന്നു. പലപ്പോഴും യാത്രകള്‍ ഒറ്റയ്ക്കായിരുന്നു. ഈ യാത്രകളെ കുറിച്ചുളള വിവരണങ്ങളാണ് അമ്മയില്‍ ഇന്ത്യയെ കണ്ടെത്താനുളള ആഗ്രഹം മൊട്ടിട്ടതെന്ന് ശബരീഷ് പറയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷം യാത്രയെ കുറിച്ചുളള ആസൂത്രണമായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റില്‍ അടുത്ത മാസം യാത്ര പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. മുംബൈയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഇതിന് പച്ചക്കൊടി കാണിച്ചതോടെ, ഇത് യാഥാര്‍ത്ഥ്യമാകുകയായിരുന്നുവെന്ന് ശബരീഷ് പറയുന്നു.

കായംകുളത്ത് ഫിറ്റ്‌നസ് സെന്റര്‍ നടത്തുകയാണ് വൃന്ദ. രാജ്യത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നത് തന്റെ കുട്ടിക്കാലം മുതലുളള ആഗ്രഹമായിരുന്നു. എന്നാല്‍ ചെറുപ്പക്കാലത്ത് അത് സാധിച്ചില്ല. എന്നാല്‍ മകന്റെ ബൈക്ക് യാത്രയോടുളള ആവേശം സ്ഥലങ്ങള്‍ കാണണമെന്ന തന്റെ ആഗ്രഹത്തിന് വീണ്ടും ചിറകുമുളയ്ക്കുകയായിരുന്നുവെന്ന് വൃന്ദ പറയുന്നു. കായംകുളത്ത് നിന്ന് ആദ്യം പോയത് കന്യാകുമാരി ആണെന്നും തുടര്‍ന്ന് തമിഴ്‌നാട് കടന്ന് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് യാത്ര മുന്നോട്ടുപോകുകയായിരുന്നുവെന്നും വൃന്ദ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com