കണ്ണൂർ: ഒന്നര പതിറ്റാണ്ട് മുമ്പ് വീടുവിട്ടുപോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കണ്ണൂരിൽ കണ്ടെത്തി. തമിഴ്നാട് പാളയംകോട്ട് സ്വദേശി ഏഷ്യാറ്റിക് വേലായുധനെ (36) യാണ് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. എംബിഎയ്ക്ക് പഠിക്കുന്ന കാലയളവിലാണ് നാടുവിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തമിഴിലെ യുവതാരം ശിവകാർത്തികേയൻ ഇയാളുടെ സഹപാഠിയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് നടപ്പാക്കുന്ന ഭക്ഷണപൊതി വിതരണകേന്ദ്രത്തിൽ ദിവസവുമെത്തി ഭക്ഷണവുമായി പോകുന്ന വേലായുധൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം എംബിഎ പഠിക്കുന്നതിനായി ചെന്നൈയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റിൽ ചേരന്നിരുന്നതായി വേലായുധൻ പൊലീസിനോട് പറഞ്ഞു. ഇക്കാലയളവിൽ നാടുവിടാൻ തീരുമാനിച്ച വേലായുധൻ കേരളത്തിലേക്ക് വണ്ടി കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭിക്ഷാടനം നടത്തിയും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷണം കഴിച്ചും അലഞ്ഞുതിരിഞ്ഞു നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കറങ്ങിയ ശേഷം കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിലെത്തിയത്. വിശപ്പ് രഹിത നഗരത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് നടപ്പാക്കുന്ന ഭക്ഷണപൊതി വിതരണകേന്ദ്രത്തിൽ ഇയാൾ ദിവസവുമെത്തിയിരുന്നു. ഭക്ഷണവുമായി പോകുന്ന വേലായുധനെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ ശ്രദ്ധിച്ചതോടെയാണ് കഥ മാറിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പതിവ് പോലെ ഭക്ഷണപൊതി എടുക്കാൻ ചെന്ന വേലായുധനെ പോലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 15 വർഷം മുമ്പ് നാടുവിട്ട കഥ പോലീസിനോട് പറഞ്ഞത്. തുടർന്ന് ടൗൺ പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടു. ഇയാൾ 15 വർഷം മുമ്പ് നാടുവിട്ടതാണെന്ന് പൊലീസ് അറിയിച്ചു.
ചെന്നൈ പോലീസ് വേലായുധന്റെ ബന്ധുക്കളെ വിവരമറിയിച്ചു. വ്യാഴാഴ്ചയോടെ ബന്ധുക്കൾ കണ്ണൂരിലെത്തും. ബന്ധുക്കൾ എത്തുന്നതുവരെ ചൊവ്വ പ്രത്യാശഭവനിൽ വേലായുധനെ പാർപ്പിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ