'ഞങ്ങള്‍ നാലുപേരില്‍ മൂന്ന് പേര്‍ക്കും ലൈന്‍ ഉണ്ട്, നിറം കാരണമാണോ ആരും നോക്കാത്തത്?, വിങ്ങുന്ന നോവുകള്‍ക്ക് ഒരിത്തിരി മരുന്ന് മതി'; കുറിപ്പ് 

നിറം കുറഞ്ഞതിന്റെ പേരില്‍ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടേണ്ടി വന്ന ഒരമ്മയുടെയും മകളുടെയും കഥയാണ് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ കല മോഹന്‍ പറയുന്നത്
'ഞങ്ങള്‍ നാലുപേരില്‍ മൂന്ന് പേര്‍ക്കും ലൈന്‍ ഉണ്ട്, നിറം കാരണമാണോ ആരും നോക്കാത്തത്?, വിങ്ങുന്ന നോവുകള്‍ക്ക് ഒരിത്തിരി മരുന്ന് മതി'; കുറിപ്പ് 

ളുകള്‍ ചന്ദ്രനില്‍ പോകുന്ന സമയമാണ്, പുരോഗമനം പറയാന്‍ സ്ഥിരം പറയുന്ന പല്ലവിയാണ്. എന്നാല്‍ സമൂഹത്തില്‍ ഇപ്പോഴും കാര്യങ്ങള്‍ അത്രയ്ക്ക് പുരോഗമനപരമല്ല. ആളുകളുടെ നിറവും ഗ്ലാമറും നോക്കി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇപ്പോഴും നമ്മുടെയിടയില്‍ ഉണ്ട്. തരം കിട്ടിയാല്‍ നിറം കുറവുളളവരെ കളിയാക്കാനും ഇത്തരക്കാര്‍ മടിക്കില്ല. നിറം കുറഞ്ഞതിന്റെ പേരില്‍ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടേണ്ടി വന്ന ഒരമ്മയുടെയും മകളുടെയും കഥയാണ് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ കല മോഹന്‍ പറയുന്നത്.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇയാള്‍ക്ക് കറുപ്പാണെന്നു സങ്കടം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..?
ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നോക്കവേ, തൊട്ടടുത്തിരുന്നു, സഹപ്രവര്‍ത്തകയായ സിംപിള്‍ ചോദിച്ചു..
ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം..
എന്ത് ഉത്തരം ആണ് കൊടുക്കുക?
സത്യം പറഞ്ഞാല്‍, അഹങ്കാരം എന്നു കരുതും..
ഉണ്ട്, നിങ്ങളുടെ ഒക്കെ സൗന്ദര്യം എനിക്ക് ഇല്ലാതായി പോയില്ലേ എന്നൊരു മറുപടി അവര്‍ പ്രതീക്ഷിക്കുന്നു..
ഞാന്‍ പറഞ്ഞില്ല..
ചിരിച്ചു കൊണ്ട്,
ഇല്ലല്ലോ.. എനിക്ക് എന്റെ നിറമാണ് ഇഷ്ടം.. എന്നങ്ങു പറഞ്ഞു..

എന്നെ ഒരാള്‍, പെണ്ണ് കാണാന്‍ വന്നിട്ടില്ല..
ആലോചന നടന്നിട്ടുണ്ടാകും.
പെണ്ണ് വെളുപ്പല്ല, നീളമില്ല എന്നൊക്കെ പറഞ്ഞു മാറിയിട്ടുണ്ടാകാം..
അച്ഛനത് എന്നെ അറിയിച്ചിട്ടില്ല...
അതുമല്ല, ഞാന്‍ എനിക്കുള്ള ആളിനെ അപ്പോഴേക്കും തിരഞ്ഞെടുക്കുകയും ചെയ്തു..

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ,കുടുംബത്തില്‍ മറ്റു പെണ്ണുങ്ങള്‍ എല്ലാരും വെളുപ്പാണല്ലോ എന്നൊരു കമന്റ് കേട്ടു..
എനിക്ക് ബന്ധുക്കളായ കൂടെ ഉള്ള മറ്റു പെണ്ണുങ്ങളോട് മുഴുവന്‍ ദേഷ്യം വന്നു..
ജീവിതത്തില്‍ വെളുപ്പല്ലാത്ത നിറത്തെ ഞാന്‍ വില കുറച്ചു കണ്ടത് അപ്പോള്‍ മാത്രമാണ്...

ഗര്‍ഭിണി ആയപ്പോള്‍,
കുങ്കുമപൂവ് എന്ന രുചിയില്ലാത്ത സംഭവം എന്നെ ഒരുപാട് ഈര്‍ഷ്യപെടുത്തി..
ബീഡിയുടെ അകം കഴിക്കുന്ന രുചി തോന്നി പൂര്‍വാധികം ഓക്കാനിച്ചു. അമ്മ കാണാതെ ഞാന്‍ അത് കളയുക പതിവായി..

മോളുണ്ടായി കഴിഞ്ഞപ്പോള്‍, ആ അഹങ്കാരത്തിനു മറുപടി കിട്ടി..
കൊച്ചും വെളുപ്പല്ല..

അതു മാത്രമല്ല, ഏതാണ്ട് മൂന്ന് വയസ്സ് വരെ വെളുത്ത നിറമുള്ള ആളുകളോട് അവള്‍ അടുപ്പം കാണിക്കില്ല..
അല്പം ഇരുണ്ട നിറമാണെകില്‍ ചിരിച്ചു കൊണ്ട്, അടുത്ത് പോകും..
കറുത്ത നിറമുള്ള അമ്മിഞ്ഞയുടെ പാല്‍ ചൂടില്‍ മാത്രം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവള്‍, എന്റെ പൊന്ന് അങ്ങനെ കാണിക്കുമ്പോള്‍
വെളുമ്പി അല്ലാത്ത അവളുടെ അമ്മ അതു കണ്ടു, കുസൃതിയോടെ
ഉള്ളില്‍ ചിരിക്കും.. ?
നിറച്ചും വരകള്‍ കറുത്ത അമ്മ വയറില്‍ മുഖം വെച്ചാണവള്‍ കളിക്കുക..
സംതൃപ്തി, സന്തോഷം, ഇത് രണ്ടുമേ അമ്മയ്ക്കും പൊന്നിനും ഉണ്ടായിരുന്നുള്ളു...

തങ്കശ്ശേരി സ്‌കൂളില്‍ അവളെ ചേര്‍ത്തു.
ആറാം ക്ലാസ്സ് വരെ താന്‍ കറുപ്പാണോ വെളുപ്പാണോ എന്നു അവള്‍ ആകുലപ്പെട്ടിട്ടില്ല..
ഏഴാം ക്ലാസ്സില്‍ സ്‌കൂള്‍ മാറി..

അവിടെ ഒരു സംഗീത അദ്ധ്യാപിക ഉണ്ടായിരുന്നു..
മറ്റെല്ലാവരെയും പോല്‍ ആയിരുന്നില്ല അവരെന്ന് ഇപ്പോഴും ഞാന്‍ ഓര്‍ക്കും..
പുതിയതായി വന്ന എന്റെ മകളെ കൂടെ ഉള്ള കുഞ്ഞുങ്ങള്‍ കളിയാക്കി..
തൊട്ടാവാടി ആയ അവള്‍ കരഞ്ഞു കൊണ്ട് എത്തി..
സ്‌കൂളില്‍ കൗണ്‍സിലര്‍ ഇല്ല..
മോള്‍ക്ക് അടുപ്പം ഉള്ള ടീച്ചര്‍നോട് പറയു.
ഇതൊന്നും കാര്യമാക്കേണ്ട ഒന്നല്ല..
എങ്കിലും പ്രശ്‌നം ആണേല്‍ അവിടെ പരിഹരിക്കണം കേട്ടോ..
ഞാന്‍ പറഞ്ഞതിന് പ്രകാരം അവള്‍ക്കു അടുപ്പം തോന്നിയ സംഗീത അധ്യാപികയോട് കാര്യങ്ങള്‍ പറഞ്ഞു..
ഏഴാം ക്ലാസ്സുകാരിക്ക് താങ്ങാവുന്ന ഒറ്റപ്പെടല്‍ അല്ല അതിനു ശേഷം അവിടെ കുറെ കാലങ്ങള്‍ ഉണ്ടായത്..
പ്രസംഗ മത്സരത്തിന് ഞാന്‍ നിര്‍ബന്ധിച്ചു അവളെ മുന്നോട്ടു വിട്ടു..
കാണാന്‍ ഞാനും പോയി..
അന്നാണ് ആ സംഗീത അദ്ധ്യാപികയെ ഞാന്‍ കാണുന്നത്..
മോള്‍ സ്‌റ്റേജില്‍ കേറിയതും അവര്‍ സൈഡില്‍ നിന്നും അവളെ നോക്കി കൊണ്ട് നില്കുന്നത് ഞാന്‍ കണ്ടു..
അതോടെ അവള്‍ക്കു പേടി കേറി.
മുഴിപ്പിക്കാന്‍ കഴിയാതെ അവളിറങ്ങി..
ഓടി എന്റെ അടുത്തെത്തി.. എന്നെ മുറുക്കെ കെട്ടിപിടിച്ചു...

എന്നെ കണ്ടതും ടീച്ചര്‍ അതേ ഭാവത്തില്‍ അടുത്തേയ്ക്ക് വന്നു..
അക്ഷരയുടെ മുഖഭാവം ശെരിയല്ല, പെരുമാറ്റം പോരാ അങ്ങനെ, ഇങ്ങനെ, ഒരുപാട് കുറ്റങ്ങള്‍...
കേട്ടു നില്‍ക്കുക അല്ലാതെ മറ്റുമാര്‍ഗ്ഗം ഇല്ല..
തങ്കശ്ശേരിയില്‍ നിന്നും മാറ്റിയതിനു അച്ഛനും അമ്മയും എതിരാണ്..
അവരോടു പറയാന്‍ വയ്യ..
ആ സ്‌കൂളില്‍ മറ്റെല്ലാ അദ്ധ്യാപകരും നല്ലതാണെന്നും എനിക്കു തോന്നി.. ആ ഒരു സമാധാനത്തില്‍ തുടരാം...
ഒരു അദ്ധ്യാപികയ്ക്കു എതിരെ പരാതി കൊടുക്കുക എന്നതും എനിക്ക് താല്പര്യമില്ല..
എന്റെ മാനസിക സംഘര്‍ഷം വലുതായിരുന്നു.
കാരണം, എന്നും സ്‌കൂളില്‍ നിന്നും അവള്‍ കരഞ്ഞു വരും..
അവളുടെ ആ' തൊട്ടാവാടിത്തരം 'മാറ്റണം..
അതിനു പക്ഷെ, ഒരാള്‍ എനിക്കും പിന്തുണ തരണം..
വഷളാക്കി അതിനെ എന്നൊരു കുറ്റമല്ലാതെ എനിക്ക് മേല്‍ അവളുടെ കാര്യത്തില്‍ ഇന്നുമില്ല..

നൂറു പിള്ളേരെ ഒരു നോട്ടത്തില്‍ സമാധാനിപ്പിക്കാന്‍ പറ്റും..
കൗണ്‍സലിംഗ് അദ്ധ്യാപികയ്ക്കു..
എന്നാല്‍, സ്വന്തം മോള്‍ക്ക് അമ്മ മാത്രമാണ്..
എന്റെ മനസ്സിന് ഏറ്റ മുറിവുകള്‍ എപ്പോഴത്തെയും പോല്‍, ഞാന്‍ തന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു..
അവള്‍ ക്രമേണ ശെരിയായി വന്നു..

പക്ഷെ, അതോടെ താന്‍ കറുപ്പാണ്, എന്നൊരു സങ്കടം ആ ഉള്ളില്‍ നിറഞ്ഞു..

എല്ലാം ഒന്നു ഒതുങ്ങിയപ്പോ ഞാന്‍ എന്റെ ചേച്ചിമാരോട് ഇതേ പറ്റി പറഞ്ഞു..
അവര്‍ പറഞ്ഞാല്‍ എന്തും കേട്ടിരിക്കുന്ന മോള്‍ക്ക് പക്ഷെ ഇതില് സമാധാനം ഇല്ല..
വല്യമ്മച്ചിമാര്‍ എന്റെ അമ്മച്ചിമാര്‍ അല്ലേ..
അവര്‍ എന്നെ സമാധാനിപ്പിക്കാന്‍ നോക്കും..
ഇന്നവള്‍ മറ്റൊരു സ്‌കൂളിലെ ബോര്ഡിങ് ഇല്‍ ആണ്..
അവിടെ നിന്നും ഇടയ്ക്ക് വരുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കും..
വെളുക്കാന്‍ വേണ്ടി ഒരു ക്രീമും കയ്യിലെടുക്കുന്നില്ല..
നിറം എന്നത് അവള്‍ മറന്നു കഴിഞ്ഞു..

ജുവാനി പറയും, നീ എത്ര സുന്ദരി ആണെന്ന്..
ഒരിക്കല്‍ സ്‌കൂള്‍ വിശേഷങ്ങള്‍ പറയവേ അവള്‍ പറഞ്ഞു..
ഒറ്റ ഒരു കൂട്ടുകാരി അവളെ ഇത്രയും സ്വാധീനിച്ചോ.. !
എന്റെ മോള്‍ടെ അതേ പ്രായമുള്ള ആ കുഞ്ഞിനെ ഓര്‍ത്തെന്റെ ഉള്ളു നിറഞ്ഞു..

ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ സൈക്കോളജി ആണ്..
എന്തും പറയാം സര്‍നോട്..
കൊച്ചു' ഹോംസിക്ക്‌നെസ്സ് 'കാണിച്ചു കണ്‌നിറച്ചു തിരിച്ചു പോയാലും,
പിന്നെ അവള്‍ സന്തോഷവതി ആണ്..
ആ ഒരു അദ്ധ്യാപകന്‍ അത്രയും പിന്തുണ നല്‍കുന്നുണ്ട് എന്നെനിക്ക് അറിയാം..
അവള്‍ ok ആണോ സര്‍?
ആണ് മാഡം...സമാധാനമായി ഇരുന്നോളു എന്നൊരു മറുപടി,
എന്നിലെ അമ്മയില്‍ ഉണ്ടാക്കുന്ന ആശ്വാസം എഴുതി തീരില്ല..
കാണപ്പെടാത്ത ഈശ്വരന് അപ്പോള്‍ ആ അദ്ധ്യാപകന്റെ മുഖമാണ്...

അപകര്‍ഷതാസംഘര്ഷങ്ങള് ഒഴിഞ്ഞു,
അവള്‍ പൂമ്പാറ്റയെ പോല്‍ പറക്കുന്നതിനു അപ്പുറം
ഈ അമ്മയ്ക്ക് എന്ത് വേണം?

ഞങ്ങള്‍ നാല് പേരാണ് മാഡം..
മൂന്ന് പേര്‍ക്കും ലൈന്‍ ഉണ്ട്..
എന്റെ നിറം കാരണമാണോ ആരും നോക്കാത്തത്..?
എന്റെ മുന്നില് ഇരുന്ന് സങ്കടപെട്ട കുഞ്ഞിനെ എനിക്ക് മനസ്സിലായില്ല എങ്കില്‍ ലോകത്തര്‍ക്കു അറിയാന്‍ പറ്റും...
ഞാനവളെ എന്റെ നെഞ്ചോടു ചേര്‍ത്തു...
എവിടെയോ അവളുടെ അമ്മ ഉണ്ട്..
എനിക്ക് കിട്ടിയ സമാധാനം ഞാന്‍ അവര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥ ആണല്ലോ..
വിങ്ങുന്ന ഇത്തരം നോവുകള്‍ക്കു ഒരിത്തിരി മരുന്ന് മതി...
അത് കൊടുക്കണം...
ആര്‍ക്കും അത് പറ്റും, മനസ്സുണ്ടായാല്‍ മതി..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com