പ്രണയാഭ്യർത്ഥന നടത്താൻ ആളുകൾ വ്യത്യസ്ത വഴികൾ സ്വീകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ തന്റെ കൂട്ടുകാരിയോടുള്ള പ്രണയം തുറന്നുപറയാൻ വ്യത്യസ്ത വഴി തേടിയ യുവാവ് ദാരുണമായി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. സ്റ്റീവൻ വെബർ എന്ന യുവാവാണു ടാൻസാനിയയിലെ പെന്പാ ദ്വീപിലെ മന്ത റിസോർട്ടിൽ മുങ്ങിമരിച്ചത്.
കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം അണ്ടർ വാട്ടർ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ ടാൻസാനിയയിൽ എത്തിയതായിരുന്നു യുവാവ്. സമുദ്രത്തോട് അതിരിടുന്ന തടികൊണ്ടു നിർമിച്ച മുറിയിലായിരുന്നു ഇവരുടെ താമസം. മുറിയിലെ ചില്ലുഗ്ലാസിലൂടെ വെള്ളം കാണാവുന്ന രീതിയിലായിരുന്നു റിസോർട്ട് നിർമ്മിച്ചിരുന്നത്.
അവധിക്കാലം ആഘോഷിക്കുന്നതിനിടെ വ്യാഴാഴ്ച മുറിക്കു പുറത്തു വെള്ളത്തിലേക്കു നീന്തിയിറങ്ങിയ വെബർ പേപ്പറിൽ എഴുതിയ കുറിപ്പിലൂടെ തന്റെ പ്രണയം കൂട്ടുകാരിയെ അറിയിച്ചു. റിസോർട്ടിലെ മുറിയിലിരുന്ന കൂട്ടുകാരിക്കു ചില്ലുഗ്ലാസിലൂടെ ഇതു കാണാൻ കഴിയുമായിരുന്നു. തനിക്ക് അധികനേരം ശ്വാസം പിടിക്കാൻ കഴിയില്ല എന്നും ഈ കുറിപ്പിൽ വെബർ എഴുതിയിരുന്നു. വെബറിന്റെ വെള്ളത്തിലെ പ്രണയാഭ്യർഥന കെനീഷ്യാ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
എന്നാൽ പിന്നീട് വെബർ വെള്ളത്തിൽ നിന്നും പൊന്തിവന്നില്ല. വെബറിന്റെ ഫോട്ടോയും വെള്ളത്തിനടിയിൽ നിന്ന് പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോയും ആന്റോണ്യോയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇങ്ങനെയാണ് ദാരുണസംഭവം പുറംലോകമറിയുന്നത്.
വെബറിന്റെ മരണം സ്ഥിരീകരിച്ച് മന്ത റിസോർട്ട് വാർത്താക്കുറിപ്പിറക്കിയിരുന്നു. വെള്ളത്തിനടിയൽ വെബറിന് അപകടം പറ്റിയെന്നും തങ്ങള്‍ എത്തുമ്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്നും റിസോർട്ട് അധികൃതർ ശനിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ