കോവിഡ് 19 വ്യാപകമായതിനെത്തുടര്‍ന്ന് ഏറ്റവുമധികം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. പൊന്നോമനകളെയും പ്രിയപ്പെട്ടവരെയും വിട്ട് ദിവസങ്ങളോളം ഡ്യൂട്ടിയില്‍ തുടരുന്നവരാണ് ഇവരിലേറെയും. കോവിഡ് രോഗികളെ നോക്കുന്നതിനാല്‍ ഉമ്മച്ചിയെ കാണാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവച്ച മകന്റെ അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഡോ. ഷിംന അസീസാണ് തന്റെ മകന്‍ എഴുതിയ ഈ കുറിപ്പ് പങ്കുവച്ചത്. മലയാളം അസൈമെന്റിന്റെ ഭാഗമായി എഴുതിയ ഈ വരികളില്‍ അമ്മയെ എത്രത്തോളം മിസ് ചെയ്യുന്നു എന്ന് വ്യക്തമാണ്. അവസാന രോഗിയെയും പരിശോധിച്ച് പതിനാല് ദിവസം നിരീക്ഷണത്തില്‍ നിന്നതിന് ശേഷം മാത്രമേ ഉമ്മച്ചിയെ കാണാന്‍ കഴിയുകയുള്ളു എന്നാണ് അവസാന വരികള്‍.
മകന്റെ വാക്കുകള്‍ വായിച്ചുതീര്‍ക്കും മുന്നേ തൊണ്ടയിലാരോ കയറ്റിവച്ച കല്ലിനെന്തു ഭാരമാണെന്നോ...! എന്നെഴുതിയാണ് ഡോക്ടര്‍ കുറിപ്പ് പങ്കുവച്ചത്.
അനുഭവക്കുറിപ്പിന്റെ പൂർണ്ണരൂപം
കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി കാരണം സ്‌കൂള്‍ നേരത്തെ അടച്ചു ഉമ്മയുടെ വീട്ടിലാണ്. ഉപ്പപ്പയും ഉമ്മമ്മയും മാമനും മാമിയും എല്ലാവരും വീട്ടിലുണ്ട്. പുറത്തിറങ്ങാന്‍ അനുവാദമില്ല. എങ്കിലും അതൊന്നും വലിയ വിഷമമായി തോന്നിയില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണം വന്നത് മുതല്‍ ഉമ്മച്ചിയെ കണ്ടിട്ടില്ല. ഉമ്മച്ചി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ നോക്കുന്നതിനാല്‍ തനിച്ചാണ് മഞ്ചേരി വീട്ടില്‍ താമസിക്കുന്നത്. ഉമ്മച്ചിയെ വല്ലാതെ മിസ് ചെയ്യുന്നു. വീഡിയോ കോളില്‍ വന്നപ്പോള്‍ എനിക്ക് സങ്കടം വന്നു. അവസാന രോഗിയെയും പരിശോധിച്ച് പതിനാല് ദിവസം നിരീക്ഷണത്തില്‍ നിന്നതിന് ശേഷം മാത്രമേ ഉമ്മച്ചിയെ കാണാന്‍ കഴിയുകയുള്ളു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ