ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്നും അതിൽ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഇന്ത്യയിലായിരിക്കുമെന്നും യൂണിസെഫ്. ഫിജിയിലാകും ഈ വർഷത്തെ ആദ്യ കുഞ്ഞ് പിറക്കുന്നതെന്നും യൂണിസെഫ് കണക്കുകൂട്ടുന്നു.
ഏകദേശം 3,92,078 കുഞ്ഞുങ്ങള്‍ പുവത്സരദിനത്തിൽ പിറക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏഴ് ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും കരുതുന്നു. 2020 ജനുവരി ഒന്നിലെ അവസാന കുഞ്ഞ് ജനിക്കുന്നത് യുഎസിലായിരിക്കും. ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങളിൽ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താന്‍, ഇന്‍ഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകും.
ഇന്ത്യയില്‍ മാത്രം ഇന്ന് 67,385 കുഞ്ഞുങ്ങള്‍ പിറന്നു വീഴുമെന്നാണ് കരുതുന്നത്. ചൈന(46299) നൈജീരിയ (26039) പാകിസ്താന്‍ (16787) ഇന്‍ഡൊനീഷ്യ (13020) യുഎസ്(10452) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10247) എത്യോപ്യ (8493) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പുതുവത്സരദിനത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളുടെയെല്ലാം ജനനം യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ