'വിവരം പറഞ്ഞപ്പോള്‍ തന്നെ രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചിരുന്നു'; വാവ സുരേഷ് പിടികൂടിയത് ഉഗ്രവിഷമുളള അപൂര്‍വയിനം പാമ്പ് ( വീഡിയോ)

പിടികൂടിയ പാമ്പ് അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീട് സ്ഥീരീകരിച്ചു
'വിവരം പറഞ്ഞപ്പോള്‍ തന്നെ രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചിരുന്നു'; വാവ സുരേഷ് പിടികൂടിയത് ഉഗ്രവിഷമുളള അപൂര്‍വയിനം പാമ്പ് ( വീഡിയോ)

തിരുവനന്തപുരം: ഉഗ്രവിഷമുള്ള അപൂര്‍വയിനം പാമ്പിനെ പിടികൂടി വാവ സുരേഷ്. മലയിന്‍ കീഴിനടുത്ത് കരിപ്പൂരില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പ് അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീട് സ്ഥീരീകരിച്ചു. പാമ്പിനെ  തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറി.

രാത്രിയില്‍ ബെക്കില്‍ സഞ്ചരിച്ച പ്രദേശവാസികളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ട് വാവ സുരേഷിനെ വിളിച്ചത്. രാജവെമ്പാലയാണെന്നു കരുതിയാണ് ഇവര്‍ പാമ്പിനെ കണ്ട വിവരം വിളിച്ചറിയിച്ചത്. സമീപത്തെങ്ങും വനമേഖലയില്ലാത്തതിനാല്‍ കണ്ടത് രാജവെമ്പാലയാകാന്‍ സാധ്യതയില്ലെന്ന് വിളിച്ചപ്പോള്‍ തന്നെ വാവ സുരേഷ് വ്യക്തമാക്കിയിരുന്നു.

വാവ സുരേഷ് സംഭവസ്ഥലത്തെത്തുമ്പോള്‍ തോടിനോടു ചേര്‍ന്നുള്ള കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയ നിലയിലായിരുന്നു പാമ്പ്. ശരീരത്തുള്ള മഞ്ഞവര മാത്രമാണ് ടോര്‍ച്ചടിച്ചപ്പോള്‍ കാണാനായത്. പാമ്പിനെ കണ്ടപ്പോള്‍ തന്നെ രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചായിരുന്നു പിടികൂടാനിറങ്ങിയത്. ഏറെ പണിപ്പെട്ടാണ് അപകടകാരിയായ പാമ്പിനെ പുറത്തെടുത്തത്. പിടികൂടിയപ്പോള്‍ തന്നെ കേരളത്തില്‍ അധികം കാണപ്പെടാത്ത ബാന്‍ഡഡ് ക്രെയ്റ്റ് എന്നറിയപ്പെടുന്ന പാമ്പാകാനാണ് സാധ്യതയെന്ന് വ്യക്തമാക്കി. 

ശംഖുവരയന്റെ ഗണത്തില്‍ പെട്ട പാമ്പാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്പിനെ കൊണ്ടുപോയത്.കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന തല, വാല് ഉരുണ്ടതാണെങ്കിലും അറ്റം അല്പം മുറിഞ്ഞുപോയിട്ടുണ്ട്. മഞ്ഞവരയന്‍ എന്നറിയപ്പെടുന്ന പാമ്പാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ചെറിയ പാമ്പുകളും എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com