ഞാനും എല്ലാം അവഗണിച്ചു; അപകടം വിളിച്ചു വരുത്തരുത്; കൊറോണ വൈറസിനെ അതിജീവിച്ച 30കാരിയുടെ കുറിപ്പ്

10-16 ദിവസമായിരുന്നു അസുഖത്തിന്റെ കാലയളവ്
ഞാനും എല്ലാം അവഗണിച്ചു; അപകടം വിളിച്ചു വരുത്തരുത്; കൊറോണ വൈറസിനെ അതിജീവിച്ച 30കാരിയുടെ കുറിപ്പ്

തനിക്ക് കൊറോണ വൈറസ് ബാധിച്ച അനുഭവം പങ്കിട്ട് സിയാറ്റിന്‍ സ്വദേശിനി എലിസബത്ത് ഷ്‌നെയ്ഡര്‍. കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ പാര്‍ട്ടിയായിരുന്നു അത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 40 ശതമാനം പേര്‍ക്കും അസുഖം ബാധിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോഴും അവരില്‍ ഭൂരിഭാഗം പേരും കരുതിയത് സാധാരണ വരാറുളള പനിയാണെന്നാണ്. അതിനാല്‍ തന്നെ പരിശോധനയ്ക്ക് പലരും മിനക്കെട്ടില്ല. തന്മൂലം പലര്‍ക്കും രോഗം വഷളായി. ജാഗ്രതക്കുറവ് കൊണ്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കണമെന്ന് തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറയുകയാണ് എലിസബത്ത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വൈറസ് ബാധ ഉണ്ടായതിനെ കുറിച്ചും കൊറോണ വൈറസിനെ സംബന്ധിച്ച തെറ്റിദ്ധാരണകളെ കുറിച്ചും തന്റെ ചികിത്സാ കാലഘട്ടത്തെ കുറിച്ചും എലിസബത്ത് വിവരിക്കുന്നുണ്ട്. 

എലിസബത്തിന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

എനിക്ക് കൊവിഡ്19 ഉണ്ടായിരുന്നു, ഇതാ എന്റെ കഥ. എന്റെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചതുകൊണ്ടാണ് ഞാന്‍ എന്റെ കഥ തുറന്നുപറയുന്നത്. എന്റെ കുറിപ്പ് നിങ്ങള്‍ക്ക് കൊറോണ വൈറസിനെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുമെന്നും മന:സമാധാനം നല്‍കുമെന്നും ഞാന്‍ കരുതുന്നു. 

ആദ്യം എങ്ങനെ നിങ്ങള്‍ക്ക് അത് എളുപ്പത്തില്‍ കിട്ടുമെന്ന് പറയാം. ഒരു ചെറിയ പാര്‍ട്ടിക്കിടയിലാണ് എനിക്ക് കൊറോണ ബാധിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. പാര്‍ട്ടിയില്‍ പക്ഷേ ആരും ചുമയ്ക്കുന്നുണ്ടായിരുന്നില്ല, ആരും തുമ്മുന്നുണ്ടായിരുന്നില്ല, അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ആരും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 40 ശതമാനത്തോളം ആളുകളും അസുഖബാധിതരായി. മാധ്യമങ്ങള്‍ നിങ്ങളോട് പറയും കൈകള്‍ കഴുകണമെന്നും ലക്ഷണങ്ങള്‍ ഉള്ളവരെ അവഗണിക്കണമെന്നും. ഞാനും അത് ചെയ്തു. എല്ലാ മനുഷ്യരെയും അവഗണിക്കുക എന്നതല്ലാതെ ഈ രോഗം ബാധിക്കുന്നത് തടയാന്‍ മറ്റുവഴികള്‍ ഒന്നുമില്ല. പാര്‍ട്ടിയില്‍ കഴിഞ്ഞ് മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ പങ്കെടുത്ത 40% പേരും അസുഖബാധിതരായി. പനി അടക്കമുള്ള ഒരേ രോഗലക്ഷണങ്ങളാണ് എല്ലാവരും പ്രകടിപ്പിച്ചത്. 

രണ്ടാമത്തെ കാര്യം, നിങ്ങളുടെ പ്രായത്തിനും ശരീരപ്രകൃതിക്കും അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം. ഈ അസുഖം ബാധിച്ച എന്റെ ഭൂരിഭാഗം സുഹൃത്തുക്കളും അവരുടെ നാല്‍പതുകളുടെ അവസാനത്തിലും അമ്പതുകളുടെ തുടക്കത്തിലുമായിരുന്നു. ഞാന്‍ മുപ്പതിന്റെ മധ്യത്തിലും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് തലവേദന, പനി (ആദ്യത്തെ 3 ദിവസം സ്ഥിരമായി, തുടര്‍ന്ന് 3 ദിവസത്തിന് ശേഷവും വന്നുപോയുമിരുന്നു), കഠിനമായ ശരീരവേദന, സന്ധി വേദന, കടുത്ത ക്ഷീണം എന്നിവയായിരുന്നു. എനിക്ക് പനി ഉണ്ടായിരുന്നു, ആദ്യദിവസം രാത്രി പനി 103 ഡിഗ്രിയിലേക്ക് ഉയര്‍ന്നു, ഒടുവില്‍ 100 ഉം പിന്നീട്  99.5 ഉം ആയി. ചില ആളുകള്‍ക്ക് വയറിളക്കം ഉണ്ടായിരുന്നു. എനിക്ക് ഒരു ദിവസം ഓക്കാനിക്കാന്‍ വന്നു. പനി മാറിയെങ്കിലും മൂക്കൊലിപ്പും തൊണ്ടവേദനയും ബാക്കിനിന്നു. ഞങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ചുമ ഉണ്ടായിരുന്നുള്ളൂ. വളരെ കുറച്ചുപേര്‍ക്ക് നെഞ്ചില്‍ അസ്വസ്ഥതകളോ, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടുള്ളൂ. 10-16 ദിവസമായിരുന്നു അസുഖത്തിന്റെ കാലയളവ്. പക്ഷേ യഥാര്‍ഥ പ്രശ്‌നം എന്തായിരുന്നുവെന്നാല്‍ ചുമയോ ശ്വാസതടസ്സമോ റിപ്പോര്‍ട്ട് ചെയ്യാതെ ഞങ്ങളില്‍ പലരും പരിശോധന നിരസിച്ചു എന്നതാണ്.'സിയാറ്റില്‍ ഫഌ പഠനം' വഴി ഞാന്‍ പരിശോധിക്കപ്പെട്ടു. അത് സിയാറ്റിലില്‍ നടത്തിയ ഒരു ഗവേഷണ പഠനമാണ്. പനി പകരുന്നതിനെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയുള്ളത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ്, അവര്‍ കോവിഡ് 19 അണുബാധയ്ക്കുള്ള സാമ്പിളുകളും പരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. സ്ഥിരീകരണത്തിനായി അവര്‍ എന്റെ സാമ്പിള്‍ കിംഗ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചു. ഗവേഷണ പഠനത്തില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ എല്ലാ സാമ്പിളുകളും പബ്ലിക് ഹെല്‍ത്ത് സ്ഥിരീകരിച്ചതായി അവര്‍ എന്നോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com