'ഇത്രയും നേരം ആരുടെ കൂടെ കിടക്കുകയായിരുന്നു; എല്ലാ രാത്രികളിലും അയാള്‍ എന്നെ ബലാത്സംഗം ചെയ്യും'; യുവതിയുടെ കുറിപ്പ് 

എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക എന്നതാണ് ഇപ്പോഴത്തെ സ്വപ്‌നം
'ഇത്രയും നേരം ആരുടെ കൂടെ കിടക്കുകയായിരുന്നു; എല്ലാ രാത്രികളിലും അയാള്‍ എന്നെ ബലാത്സംഗം ചെയ്യും'; യുവതിയുടെ കുറിപ്പ് 

സ്ത്രീകളെ പീഡിപ്പിക്കുന്നതില്‍ മാത്രം രസം കണ്ടെത്തുന്നവരുണ്ട്. അവര്‍ ഭാര്യയാണോ, മക്കളാണോ എന്നൊന്നും അത്തരക്കാര്‍ ഓര്‍ക്കാറില്ല. ശരീത്തെ അപകടപ്പെടുത്തുന്നത് ആരായാലും അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ കരുത്തുള്ളവളായി മാറുക എന്നതാണ് മാത്രമാണ് ഇത് മറികടക്കാനുള്ള ഏകപ്രതിവിധി. നിരന്തരം ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഒരു യുവതി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് സജീവ ചര്‍ച്ചയാകുന്നത്. 

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവാഹജീവിതത്തില്‍ അനുഭവിച്ച ക്രൂരയാതനകളെക്കുറിച്ച്  പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ തുടങ്ങിയ ശാരീരിക ഉപദ്രവം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവസാനിപ്പിക്കാത്തതോടെയാണ് അവള്‍ പ്രതികരിക്കാന്‍ തയ്യാറായത്.  കിടപ്പറയില്‍പ്പോലും മൃഗത്തെപ്പോലെ പെരുമാറുകയും താന്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ മദ്യപിക്കാനായി കൊണ്ടുപോവുകയും ചെയ്ത അയാളോട് ഒടുവില്‍ അവള്‍ ഗുഡ്‌ബൈ പറഞ്ഞിറങ്ങിപ്പോന്നു. 

യുവതിയുടെ കുറിപ്പില്‍ പറയുന്നത്.

പതിനാലാം വയസിലായിരുന്നു എന്റെ വിവാഹം. ആദ്യവര്‍ഷം തന്നെ കുഞ്ഞുപിറന്നു. വിവാഹജീവിതത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു അയാള്‍ക്ക് എന്നെ പോലെ ഗ്രാമവാസിയല്ല നഗരത്തിലെ പെണ്‍കുട്ടിയായിരുന്നു മനസ്സിലെന്ന്. ഇത് ഞാന്‍ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ കാലം പോകുമ്പോള്‍ എല്ലാം ശരിയാകുമെന്നായിരുന്നു അവരുട മറുപടി. പിന്നീടുള്ള നാലുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് നാലു കുട്ടികളുണ്ടായി, പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്. 

ജോലിയെക്കുറിച്ച് നിരന്തരം നുണ പറയുകയും മദ്യപിക്കുകയും ചൂതാട്ടത്തില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു അയാള്‍. മദ്യപിച്ചെത്തിയാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കും. ഒടുവില്‍ കുടുംബം പോറ്റണമെങ്കില്‍ ഞാന്‍ ജോലിക്ക് പോകേണ്ട അവസ്ഥയായി.  അടുത്തുള്ളൊരു ആശുപത്രിയില്‍ തൂപ്പുകാരിയായി ജോലിക്കു കയറി. തിരിച്ചെത്താന്‍ ഒരുമിനിറ്റ് വൈകിയാല്‍ അയാള്‍ മര്‍ദിക്കാന്‍ തുടങ്ങും. ഇത്രയും നേരം ആരുടെ കൂടെ കിടക്കുകയായിരുന്നു എന്നു ചോദിച്ച് അടിയും തൊഴിയുമൊക്കെയുണ്ടാകും. എല്ലാ രാത്രികളിലും അയാള്‍ എന്നെ ബലാത്സംഗം ചെയ്യും. മൃഗത്തെപ്പോലെയാണ് എന്റെ ദേഹത്തേക്ക് ചാടിവീഴുക. ഒരു ദിവസം എന്റെ മുഖത്തേക്ക് അടിച്ചപ്പോള്‍ മുന്‍വശത്തെ പല്ലു പൊഴിയുകയും രക്തം വന്ന് മരിക്കാറാകുംവരെ അടിക്കുകയും ചെയ്തു. ആരും സഹായിക്കാനുണ്ടായിരുന്നില്ല. 

ദിവസം കൂടുംതോറും എന്റെ ശരീരത്തില്‍ മുറിവുകള്‍ കൂടിവന്നു. അതിനിടെയാണ് അയാള്‍ക്ക് പരസ്ത്രീബന്ധവുമുണ്ടെന്ന് തിരിച്ചറിയുന്നത്. എന്തു ചെയ്യണമെന്ന് എനിക്ക്‌റിയുമായിരുന്നില്ല. ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീടൊരു നരകമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് പഠിച്ച് പഠിക്കാന്‍ തീരുമാനിക്കുന്നത്. എന്റെ മക്കളുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയെങ്കിലും ഇതുകണ്ടതും അയാള്‍ അടിക്കാന്‍ തുടങ്ങി. അങ്ങനെ അതിരാവിലെ മൂന്നു മണിമുതല്‍ നാലുമണിവരെ അയാള്‍ അറിയാതെ ഞാന്‍ പഠിക്കാന്‍ തുടങ്ങി. 

കൃത്യസമയത്ത് എത്താന്‍ കഴിയാതിരുന്നതുകൊണ്ട് പതിയെ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഭാഗ്യം എന്നു പറയട്ടെ അടുത്തുള്ളൊരു സര്‍വകലാശാലയില്‍ എനിക്കൊരു ജോലി കിട്ടി. അവിടെ ഞാന്‍ പല വിദ്യാര്‍ഥികളേയും കണ്ടു, അവര്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. വീട് നരകമായിരുന്നെങ്കിലും എന്തൊക്കെയോ പ്രതീക്ഷകള്‍ വന്നുനിറഞ്ഞു. 

ഒരുദിവസം മീറ്റിങ് കഴിഞ്ഞ് വീട്ടില്‍ വൈകി തിരിച്ചെത്തിയപ്പോഴേക്കും ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന പതിനായിരം രൂപയില്‍ നിന്ന് എട്ടായിരം രൂപയെടുത്ത് അയാള്‍ മദ്യപിക്കാന്‍ പോയി. തിരിച്ചുവന്നപ്പോള്‍ എന്റെ സാധനങ്ങളെല്ലാമെടുത്ത് വീടിനു പുറത്തേക്കിട്ടു. അപ്പോഴാണ് അവിടെ വിട്ടുപോരാനായെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ബാഗെടുത്ത് ഇനിയൊരിക്കലും ഞാന്‍ തിരിച്ചുവരില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. തുടക്കത്തില്‍ ബന്ധുക്കളോടൊപ്പമായിരുന്നു താമസം, വൈകാതെ ഒരു വാടകവീടെടുത്തു. മക്കളും എനിക്കൊപ്പം വന്നു. ഞങ്ങളുടെ വീട്ടിലേക്ക് പലതവണ അയാള്‍ കടന്നുവരാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അനുവദിച്ചില്ല. 

ഇപ്പോള്‍ രണ്ടുവര്‍ഷത്തോളമായി ഞാന്‍ വീട്ടുജോലി ചെയ്തു ജീവിക്കുകയാണ്. ആളുകള്‍ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഞാന്‍ അയാളില്‍ നിന്നും വിവാഹമോചനം നേടാത്തതെന്ന്. എനിക്കിന് അയാള്‍ക്കു വേണ്ടി സമയം ചെലവാക്കാനില്ലെന്നാണ് എന്റെ മറുപടി. ഇന്ന് നല്ല സൗഹൃദങ്ങള്‍ ഉണ്ടെനിക്ക്, ഓരോ ദിവസവും പുതിയ പല കാര്യങ്ങളും പഠിക്കുന്നു. അടുത്തിടെ ഒരു വിദ്യാര്‍ഥി എനിക്ക് പൊതുവിജ്ഞാന പുസ്തകം വാങ്ങിത്തന്നു. അതു ഞാന്‍ ദിവസവും വായിക്കുന്നുണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക എന്നതാണ് ഇപ്പോഴത്തെ സ്വപ്‌നം. അയാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും അത്, എനിക്കുതന്നെ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്ന്  യുവതി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com