കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളിലൊന്ന് വ്യക്തികൾ തമ്മിൽ അകലം പാലിക്കലാണ്. അതുകൊണ്ടു തന്നെ കോവിഡ് രോഗികളുമായി ഇടപഴകുന്നതിനാൽ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവർ വീട്ടില്‍ നിന്നകന്നു നില്‍ക്കുകയാണ്.
പ്രിയപ്പെട്ടവരെ കാണാനായി ചിലർ സ്വീകരിക്കുന്ന മാർഗങ്ങൾ വാർത്തയായിരുന്നു. ചില്ലു ജാലകത്തിനപ്പുറത്തു നിന്നു മകളെ കണ്ട ഡോക്ടറുടെയും പ്ലാസ്റ്റിക് കര്‍ട്ടനു പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കൊച്ചുമകന്റെയുമൊക്കെ വീഡിയോ വൈറലായി മാറുകയുമുണ്ടായി. അത്തരമൊരു വിഡീയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
നഴ്‌സിങ് സെന്ററിലുള്ള അമ്മയെ കാണാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചെത്തിയ മകളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. വിര്‍ജിനിയ സ്വദേശിനിയായ പെണ്‍കുട്ടിയാണ് സ്റ്റിഫന്‍സ് സിറ്റിയിലെ നഴ്‌സിങ് സെന്ററിലെ അന്തേവാസിയായ അമ്മയെ കാണാന്‍ രൂപം മാറിയെത്തിയത്. ഹിപ്പോപ്പൊട്ടാമസ് രൂപത്തിലാണ് കക്ഷി അമ്മയെ കാണാനെത്തിയത്.
ഹിപ്പോപ്പൊട്ടാമസ് കോസ്റ്റ്യൂം ധരിച്ചെത്തിയ മകളെ അമ്മ ആദ്യം തിരിച്ചറിയാതിരിക്കുന്നതും താന്‍ മകളാണെന്നു പറയുമ്പോള്‍ അടുത്തു വന്നു പുണരുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഈ ലോകത്തിലെ ഏറ്റവും ഉദാത്തമായ സ്‌നേഹം അമ്മയും മക്കളും തമ്മിലുള്ളതാണെന്നും മക്കള്‍ക്കു വേണ്ടി അമ്മമാര്‍ മാത്രമല്ല അമ്മമാര്‍ക്കു വേണ്ടി മക്കളും എന്തും ചെയ്യുമെന്നൊക്കെ പലരും വീഡിയോക്ക് താഴെ അഭിപ്രായമിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ