ദേവിക എന്ന ഒൻപതാം ക്ലാസുകാരിയുടെ പാട്ടിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ. ദേവിക പാടിയ ‘മായേനീ മേരീയ...’ എന്ന ഹിമാചലി നാടോടി ഗാനമാണ് ജയ്റാം താക്കൂറിന്റെ അഭിനന്ദനം നേടിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ദേവികയുടെ പാട്ട് ഹിമാചലിലെ ഗായകരുടെയും സംഗീതസംവിധായകരുടെയും ശ്രദ്ധ നേടി.
പാട്ട് ഇഷ്ടപ്പെട്ട ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ ആ ഇഷ്ടം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ദേവികയെ ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ‘ഇവൾ കേരളത്തിന്റെ മകൾ ദേവിക, സ്വരമധുരമായ ശബ്ദത്തിൽ ഹിമാചലി ഗാനം ആലപിച്ച് ഹിമാചൽപ്രദേശിന്റെ മഹത്വം വർധിപ്പിച്ചിരിക്കുന്നു. ആ മകളെ ഞാൻ അഭിനന്ദിക്കുന്നു. ആ ശബ്ദത്തിൽ ഒരു പ്രത്യേക മാന്ത്രികതയുണ്ട്. ഈ സ്വരം ഇനിയും ഉയർന്നുയർന്ന് ലോകം മുഴുവൻ വ്യാപിക്കട്ടെ. ഈ ശബ്ദത്തെ ലോകം മുഴുവൻ അംഗീകരിക്കാനിടയാകട്ടെയെന്ന് ഞാൻ ഹിമാചലിലെ ദേവീ ദേവന്മാരോട് പ്രാർഥിക്കുന്നു. ഹിമാചൽ പ്രദേശിലേയ്ക്കു വരുവാനും ഇവിടുത്തെ സംസ്കാരത്തെക്കുറിച്ച് പഠിക്കുവാുനും ദേവികയെ ഞാൻ ക്ഷണിക്കുകയാണ്. താങ്കൾ തീർച്ചയായും ഇവിടെ വരണം. ദേവഭൂമിയിൽ നിന്നും ദേവികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു’.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പഠനത്തിന്റെ ഭാഗമായാണ് ദേവിക ഹിമാചലി നാടോടി ഗാനം പഠിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിവു പകരുന്ന പഠനമാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ദേവിയാണ് ദേവികയ്ക്ക് പാട്ട് നിർദേശിച്ചത്. മുമ്പ് ഹിമാചൽപ്രദേശിൽ അധ്യാപികയായിരുന്നു ദേവി ടീച്ചർ. യൂട്യൂബിൽ കേട്ട് പാട്ട് പഠിച്ചശേഷം അമ്മയുടെ സഹായത്തോടെ ദേവിക വിഡിയോ റെക്കോർഡ് ചെയ്ത് ടീച്ചർക്കയച്ചു. ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ