കണ്ണൂർ: പതിവ് പരിശീലനം നടത്തുന്ന പുഴക്ക് പകരം മറ്റൊരു പുഴയിലേക്ക് പോകാനുള്ള ഫയർഫോഴ്സ് അംഗങ്ങളുടെ തീരുമാനം രക്ഷിച്ചത് മിണ്ടാപ്രാണിയുടെ ജീവൻ. ഒപ്പം ഒരു കുടുംബത്തിന്റെ ജീവിത മാർഗവും. ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ പെരുമ്പ പുഴയിൽ ഡിങ്കി പരിശീലനത്തിന് പോവുകയായിരുന്ന ഫയർഫോഴ്സ് സംഘമാണ് പശുവിന്റെ രക്ഷകരായത്. 101ൽ ആരും വിളിച്ചു പറഞ്ഞില്ലെങ്കിലും പതിവ് പുഴയിൽ നിന്ന് മാറി പരിശീലനത്തിന് മറ്റൊരു പുഴ തിരഞ്ഞെടുക്കാനുള്ള തീരുമാനവും ആ വഴി വരാനുള്ള തോന്നലുണ്ടാക്കിയതും ദൈവമായിമായിരിക്കുമെന്ന് ഇവർ കരുതുന്നു.
തട്ടാർകടവ് പുഴയിലാണ് ഫയർഫോഴ്സ് സാധാരണ പരിശീലനത്തിന് പോകാറുള്ളത്. എന്നാൽ, ഇന്നലെ വഴിയൊന്ന് മാറ്റിപ്പിടിക്കുകയായിരുന്നു. പയ്യന്നൂർ ശാന്തി തിയറ്ററിന് മുൻവശത്ത് ദേശീയപാതയോരത്തെ ചളിക്കുഴിയിൽ ഒരു പശു വീണു കിടക്കുന്നത് വാഹനത്തിലുണ്ടായിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. വിശാലിന്റെ ശ്രദ്ധയിൽ യാദൃച്ഛികമായി പെടുകയായിരുന്നു. അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. സേനാംഗങ്ങൾ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയപ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി പിടയുന്ന പശുവിനെയാണ് കണ്ടത്.
കയർ കഴുത്തിൽ മുറുകി തല പകുതി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു പശു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി വിജയൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക്) കെ.എസ്. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ കുഴിയിലിറങ്ങി പശുവിന്റെ തല വെള്ളത്തിൽ നിന്ന് ഉയർത്തിപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡെലിവറി ഹോസ്, കയർ എന്നിവ ഉപയോഗിച്ച് പശുവിനെ വെള്ളത്തിൽ നിന്ന് ഉയർത്താനുള്ള ശ്രമവും ആരംഭിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് പശുവിന്റെ ഉടമസ്ഥൻ പ്രദീപനും സ്ഥലത്തെത്തി. അദ്ദേഹം മൃഗഡോക്ടറെ വിവരം അറിയിച്ചു.
പശുവിനെ വെള്ളത്തിൽ നിന്ന് ഉയർത്തി കരയിലെത്തിച്ചതിനു ശേഷം സേനാംഗങ്ങൾ ഡിങ്കി പരിശീലനത്തിനായി പുഴയിലേക്ക് നീങ്ങി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പിവി ഗിരീഷ്, രാഹുൽ കൃഷ്ണൻ, ജിജേഷ് രാജഗോപാൽ, ഹോം ഗാർഡ് കെസി ഗോപാലൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ