ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ 50 മണിക്കൂർ ചിലവഴിച്ച് യൂട്യൂബർ. മിസ്റ്റർ ബീസ്റ്റ് എന്ന പ്രമുഖ യൂട്യൂബറാണ് തന്റെ 57.5 ദശലക്ഷം യൂട്യൂബ് വരിക്കാരെ രസിപ്പിക്കാനായി രണ്ട് ദിവസത്തിലധികം ശവപ്പെട്ടിക്കകത്ത് ചിലവഴിച്ചത്. ജിമ്മി ഡൊണാൾഡ്സൺ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. 50 മണിക്കൂർ നീണ്ട പ്രകടനത്തിൽ നിന്ന് എഡിറ്റ് ചെയ്തെടുത്ത 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മിസ്റ്റർ ബീസ്റ്റ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ അദ്ദേഹം ഒരു ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്നതും പുറത്ത് ഒരു സുഹൃത്തിനോട് സംസാരിക്കാൻ ഒരു ഹാൻഡ്‌ഹെൽഡ് ഉപകരണം ഉപയോഗിക്കുന്നതും കാണാം. "എനിക്ക് ചുറ്റിക്കറങ്ങണം, പക്ഷേ എനിക്ക് കഴിയില്ല," അകത്ത് സ്ഥാപിച്ചിരുന്ന ക്യാമറ നോക്കി ഒരു ഘട്ടത്തിൽ അയാൾ പറഞ്ഞു. ഒരു പുതപ്പും കുറച്ച് ഭക്ഷണവും തലയിണയും ശവപ്പെട്ടിയിൽ സജ്ജീകരിച്ചാണ് ബീസ്റ്റ് വിഡിയോ ചിത്രീകരിച്ചത്.
"ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും ഭ്രാന്തമായ കാര്യമാണിത്" എന്ന് കുറിച്ചാണ് അയാൾ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളെ രസിപ്പിക്കുന്നതിനായി അദ്ദേഹം നടത്തുന്ന പരിശ്രമം ആശ്ചര്യകരമാണെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ