എന്തോ ചീറ്റുന്ന ശബ്ദം കേട്ടാണ് 62കാരിയായ ആ വീട്ടമ്മ ഉറക്കം ഞെട്ടി ഉണർന്നത്. സമീപത്തുണ്ടായിരുന്ന ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് താൻ കിടക്കുന്ന കട്ടിലിന്റെ മുകളിൽ ചുറ്റിയിരിക്കുന്ന കൂറ്റൻ രാജവെമ്പാലയെ ആ വീട്ടമ്മ കണ്ടത്. ഭയന്നുവിറച്ച് പുറത്തേക്കോടിയ അവർ അയൽക്കാരെ വിവരമറിയിച്ചു. പിന്നീട് പാമ്പ് പിടുത്ത വിദഗ്ധരെത്തി രാജവെമ്പാലയെ പിടികൂടി.
തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. 62 കാരിയായ ഖാന്തോങ്നാക്കാണ് കിടപ്പുമുറിയിൽ കൂറ്റൻ പാമ്പിനെ കണ്ടത്.
അയൽക്കാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തകരെ വിളിക്കുകയായിരുന്നു. പാമ്പുപിടുത്ത വിദഗ്ധരായ ഇവർ എത്തുമ്പോഴും കട്ടിലിന്റെ കാലിൽ ചുറ്റിയ നിലയിൽ പാമ്പ് അവിടെത്തന്നെയുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് ശക്തമായി ചീറ്റുന്നുണ്ടായിരുന്നു.
രാജവെമ്പാലയെ മെറ്റൽ ഹുക്കുപയോഗിച്ച് തല അമർത്തിപ്പിടിച്ച ശേഷം കൈകൊണ്ട് വലിച്ച് പുറത്തെടുക്കുകയായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ സിപെക് നാറ്റാപോൾ ആണ് പാമ്പിനെ കട്ടിലിനിടയിൽ നിന്നു പിടികൂടി പുറത്തെത്തിച്ചത്. ഏകദേശം പത്തടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുക്കാനായത്.
തക്കസമയത്ത് ഉണർന്നതിനാലാണ് തനിക്ക് പാമ്പു കടിയേൽക്കാതിരുന്നതെന്ന് വീട്ടമ്മ വ്യക്തമാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു. പാമ്പിനെ വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ