'വീരൻ മ​ഗാവ വിരമിച്ചു'- ഇനി വിശ്രമ ജീവിതം! കണ്ടെത്തിയത് 71 കുഴി ബോംബുകളും 38 സ്ഫോടക വസ്തുക്കളും 

'വീരൻ മ​ഗാവ വിരമിച്ചു'- ഇനി വിശ്രമ ജീവിതം! കണ്ടെത്തിയത് 71 കുഴി ബോംബുകളും 38 സ്ഫോടക വസ്തുക്കളും 
മ​ഗാവ/ ട്വിറ്റർ
മ​ഗാവ/ ട്വിറ്റർ

നോം പെൻ: അഞ്ച് വർഷം നീണ്ട കഠിനാധ്വാനത്തിന് വിരാമമിട്ട് മ​ഗാവ വിശ്രമ ജീവിതത്തിലേക്ക് കടന്നു. മ​ഗാവ ആരാണെന്നല്ലേ. അതൊരു എലിയാണ്. ഹീറോ റാറ്റ് (വീരനെലി) എന്നറിയപ്പെടുന്ന മ​ഗാവ കുഴി ബോംബുകളും സ്ഫോടക വസ്തുക്കളും മണത്ത് കണ്ടുപിടിക്കാൻ കെൽപ്പുള്ള എലിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി കംബോഡിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ ജോലിയിൽ നിന്നാണ് മ​ഗാവ വിരമിക്കുന്നത്. 

അഞ്ച് വർഷമായി മ​ഗാവ എലി ഡസൻ കണക്കിന് കുഴി ബോംബുകൾ മണത്തെടുത്ത് നിരവധി ജീവനുകളാണ് രക്ഷപ്പെടുത്തിയത്. മഗാവയടക്കമുള്ള ഇത്തരം എലികൾ ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് വിഭാഗത്തിൽ പെടുന്നവയാണ്. സബ്സഹാറൻ ആഫ്രിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. മഗാവ ടാൻസാനിയയിലാണ് ജനിച്ചത്. 

ബെൽജിയം കേന്ദ്രമായി പ്രവർത്തിക്കുന്ന 'എപിഒപിഒ' (APOPO) എന്ന സന്നദ്ധ സംഘടനയാണ് എലികൾക്ക് കുഴി ബോംബുകൾ മണത്തറിയാൻ പരിശീലനം നൽകുന്നത്. വർഷങ്ങളായി മണം പിടിക്കാൻ കഴിവുള്ള മൃഗങ്ങൾക്ക് പരിശീലനം നൽകുന്നവരാണ് ഇവർ. ആഭ്യന്തര യുദ്ധം മൂലം വലയുന്ന പല ആഫ്രിക്കൻ രാജ്യങ്ങളിലും കുഴി ബോംബുകൾ വലിയ ഭീഷണിയാണ്. 

ശ്രദ്ധാപൂർവമായ പരിശീലനത്തിലൂടെ മൈനുകൾ മണത്തെടുക്കാനും തങ്ങളുടെ പരിശീലകർക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് കൊടുക്കാനും എലികൾ പഠിച്ചെടുക്കുന്നു. തക്കസമയത്ത് മൈനുകൾ നീക്കം ചെയ്യാൻ കഴിയുന്നതിനാൽ ഏറെ അപകടങ്ങൾ ഒഴിവാകുകയും ചെയ്യുന്നു. ഈ ജോലിയിൽ ഏറെ മിടുക്കനായി അറിയപ്പെട്ടിരുന്ന മഗാവ ഇപ്പോഴും നല്ല ആരോഗ്യവാനാണെങ്കിലും വിരമിക്കൽ പ്രായത്തിലെത്തിയിരുന്നു. മഗാവയുടെ വേഗത കുറയാൻ തുടങ്ങിയ സമയത്തു തന്നെ അവനെ ജോലിയിൽ നിന്നു വീരോചിതമായ യാത്രയയപ്പ് നൽകി മാറ്റി നിർത്തുകയാണ് എപിഒപിഒ സംഘടന.

മണം പിടിക്കാനുള്ള  എലികളുടെ സംഘത്തിലെ ഏറ്റവും മിടുക്കനായ ഘ്രാണ വിദഗ്ദനായിരുന്നു  മഗാവ. നാല് വർഷം കൊണ്ട് ഏകദേശം 2.4 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് അവൻ പരിശോധിച്ച് തീർത്തത്. ഇതിനിടയിൽ 71 കുഴിബോംബുകളും 38 തരം മറ്റു സ്ഫോടക വസ്തുക്കളുമാണ് മണത്ത് കണ്ടെത്തിയത്. അനേകം ജീവനുകൾ രക്ഷിച്ച അവന്റെ ധീരമായ സേവനം കണക്കിലെടുത്ത് യു കെയിലെ 'പിഡിഎസ്എ' (PDSA) എന്ന സേവന സംഘടന സ്വർണ മെഡൽ നൽകി മഗാവയെ ആദരിച്ചിരുന്നു. 

ഓമന മൃഗങ്ങളെ ആദരിക്കുന്നതിൽ 77 വർഷത്തെ പാരമ്പര്യമുള്ള പിഡിഎസ്എ അവരുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എലിയെ ആദരിച്ചതെന്ന സവിശേഷതയുമുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് വീരോചിതമായ സേവനം നടത്തിയ മൃഗങ്ങളെ ആദരിച്ചിട്ടുള്ള പിഡിഎസ്എ യുടെ ലിസ്റ്റിൽ ഇതുവരെ നായ്ക്കൾ, പൂച്ചകൾ, കുതിരകൾ, പ്രാവുകൾ എന്നിവയാണുണ്ടായിരുന്നത്. എലിയുടെ വലിപ്പത്തിന് യോജിച്ച മെഡലാണ് സമ്മാനിക്കപ്പെട്ടതും.

സ്ഫോടക വസ്തുക്കളിൽ കണ്ടുപിടിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ് കുഴി ബോംബുകൾ. ഇവ കണ്ടുപിടിക്കാൻ പുതിയ വഴികൾ തേടിയ എപിഒപിഒ സംഘടന കണ്ടെടുത്ത വഴിയാണ് എലികളുടെ ഉപയോഗം. വേഗമാണ് എലികളുടെ മുഖമുദ്ര. അരമണിക്കൂർ കൊണ്ട് 200 ചതുരശ്ര മീറ്റർ അവർ അരിച്ചു പെറുക്കും. സാധാരണ മാർഗങ്ങളിൽ ഇതിന് നാല് ദിവസം വേണ്ടി വരുന്നു. ഭക്ഷണ വസ്തുക്കൾ സമ്മാനമായി നൽകിയുള്ള മാർഗങ്ങളാണ് എലികളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത്. സാധനങ്ങൾ കണ്ടു പിടിക്കുകയും ദുഷ്ക്കരമായ പ്രതലങ്ങൾ നടന്നു തീർക്കുകയുമൊക്കെ  ചെയ്താൽ അപ്പോൾ സമ്മാനമായി ഭക്ഷണം കിട്ടുമെന്ന് എലികൾ പഠിച്ചെടുക്കുന്നു. 

പിന്നീട് മണം പിടിക്കാനും മൈനുകളുടെ മണം തിരിച്ചറിഞ്ഞ് കണ്ടു പിടിക്കാനും ഇതേ മാർഗത്തിൽ എലികളെ പരിശീലിപ്പിക്കുന്നു. നല്ല കാഴ്ചശക്തിയുള്ളവരാണ് എലികളെങ്കിലും അവരുടെ അനിതരസാധാരണമായ ഘ്രാണശക്തിയും, വലുപ്പക്കുറവുമാണ്  ഇവിടെ പ്രയോജനപ്പെടുന്നത്. ഇവരുടെ മൃദുസ്പർശം കൊണ്ട് മൈൻ പൊട്ടാനും സാധ്യതയില്ല. മൈൻ കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കണ്ടെത്തിയാൽ എലികൾ ആ ഭാഗം ചെറുതായി മാന്തിക്കാണിക്കുന്നത് പരിശീലകനുള്ള അടയാളമാണ്. മൈൻ കണ്ടെത്തിയാൽ അവരെ കാത്ത് സമ്മാനമുണ്ടാകും.. ഒരു വാഴപ്പഴം!.

8600 ചതുരശ്രയടി വിസ്തൃതിയും പല ഘട്ടങ്ങളിൽ സങ്കീർണതയുമുള്ള സ്ഥലത്ത് തങ്ങളുടെ കഴിവിന്റെ കൃത്യത തെളിയിച്ചാലേ എലികൾക്ക് യഥാർഥ ജോലി തുടങ്ങാൻ അവസരം ലഭിക്കുകയുള്ളൂ. മൈനുകൾ ഇല്ലെന്ന് എലികൾ വഴി ഉറപ്പാക്കിയ സ്ഥലത്ത് ഫുട്ബോൾ കളിക്കുന്ന പരിശീലകർ തെളിയിക്കുന്നത് എലികളിലുള്ള പൂർണ വിശ്വാസമാണ്. എപിഒപിഒ സംഘടനയുടെ സിഇഒ ആയ ക്രിസ്റ്റഫ് കോക്സിന്റെ വിലയിരുത്തലിൽ  ഏകദേശം പത്തുലക്ഷം ജനങ്ങളെ കുഴി ബോംബുകളുടെ ഭയത്തിൽ ജീവിക്കുന്നതിൽ നിന്നു രക്ഷപ്പെടുത്താൻ എലികൾക്ക് കഴിഞ്ഞിട്ടുണ്ട്.

വാരാന്ത്യങ്ങളിൽ പ്രത്യേകവും സമൃദ്ധമായ വിരുന്നാണ് എലികൾക്ക് ഇവിടെ ലഭിക്കുക. ജോലി ചെയ്യാനുള്ള കഴിവു കുറയുന്ന പ്രായത്തിൽ  അവർ വിരമിക്കുകയും വിശ്രമ സദനത്തിൽ താമസമാക്കുകയും ചെയ്യുന്നു. അവിടെയും അവർക്ക് ഭക്ഷണവും വിനോദവും ഉറപ്പാക്കുന്നു. പൊതു സമൂഹത്തിന്റെ ആത്മാർത്ഥമായ പിന്തുണയുണ്ടെങ്കിൽ അടുത്ത 5 -10 വർഷത്തിനുള്ളിൽ ഈ പ്രദേശത്തെ കുഴി ബോംബ് പ്രശ്നം അവസാനിപ്പിക്കാമെന്നാണ് സംഘടനയുടെ കണക്കുകൂട്ടൽ. അതിനായി ഇനിയും മഗാവമാരെ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com