അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക' (വീഡിയോ)
ഒട്ടാവ: ഒറ്റയ്ക്കായി പോയ ഒരു തിമിംഗിലത്തെക്കുറിച്ചും അതിന്റെ ദയനീയാവസ്ഥയെ കുറിച്ചുമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. കിസ്ക എന്ന് പേരുള്ള കില്ലർ വെയിൽ (killer whale) അഥവാ ഓർക്ക വിഭാഗത്തിൽപ്പെട്ട തിമിംഗലത്തിന്റെ വീഡിയോയാണ് ഇപ്പോൾ നൊമ്പക്കാഴ്ചയാകുന്നത്. കാനഡയിലെ ഒന്റാരിയോയിലെ മറൈൻലാൻഡ് പാർക്കിലാണ് ഇത് കഴിയുന്നത്.
പാർക്കിലെ ടാങ്കിന്റെ ഭിത്തികളിൽ തല കൊണ്ട് കിസ്‌ക ആഞ്ഞിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ടാങ്കിലെ മറ്റെല്ലാ ഓർക്ക തിമിംഗലങ്ങളും ചത്തതോടെ ഉണ്ടായ ഒറ്റപ്പെടലാണ് ഇതിനു കാരണമെന്നാണ് മൃഗ സ്നേഹികൾ പറയുന്നത്. ചത്തു പോയവയിൽ ഓർക്കയുടെ അഞ്ച് മക്കളും ഉൾപ്പെടുന്നു.
ഫിൽ ഡെമേഴ്‌സ് എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡെമേഴ്‌സ്. വീഡിയോ സെപ്റ്റംബർ നാലിന് ചിത്രീകരിച്ചതാണെന്ന് അദ്ദേഹം പറയുന്നു.
മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനെതിരെ പ്രവർത്തിക്കുന്നവർ മറൈൻലാൻഡിൽ പ്രവേശിക്കുകയും കിസ്‌കയെ നിരീക്ഷിക്കുകയും ചെയ്തു. 'മറൈൻലാൻഡിലെ അവശേഷിക്കുന്ന ഏക ഓർക്ക തിമിംഗിലമായ കിസ്‌ക, അവളുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയാണ്. ഈ ക്രൂരത അവസാനിപ്പിക്കേണ്ടതുണ്ട്'.
എന്തോ ദുഃഖം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കിസ്‌കയുടെ പെരുമാറ്റമെന്ന് മറ്റൊരു ട്വീറ്റിൽ ഡെമേഴ്‌സ് പറയുന്നു. സ്വയം മുറിവേൽപിക്കുന്ന തരത്തിലാണ് കിസ്‌കയുടെ പെരുമാറ്റം, കിസ്‌ക ദുഃഖത്തിലാണ് ഡെമേഴ്‌സ് ട്വീറ്റിൽ പറയുന്നു. ഫ്രീ കിസ്‌ക എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്.
ഈ തിമിംഗിലം ഓഷ്യാനിക് ഡോൾഫിൻ ഫാമിലിയിലാണ് ഉൾപ്പെടുന്നത്. കറുപ്പും വെളുപ്പും ഇടകലർന്ന നിറമാണ് ഇവയുടെ ശരീരത്തിന്. മറൈൻലാൻഡ് പാർക്കിൽ അവശേഷിക്കുന്ന ഏക തിമിംഗിലമായ കിസ്‌കയ്ക്ക് ലോകത്തിലെ ഏറ്റവും ഏകാകിയായ ഓർക്ക എന്ന വിശേഷണവുമുണ്ട്. 44 വയസാണ് കിസ്‌കയുടെ പ്രായം. 1979-ൽ ഐസ്‌ലൻഡ് തീരത്തു നിന്നാണ് കിസ്‌കയെ പിടികൂടുന്നത്. അന്നു മുതൽ ടാങ്കിലാണ് കിസ്‌കയുടെ വാസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ