ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണേ പെണ്ണാണോ എന്ന് പ്രിയപ്പെട്ടവരെ അറിയിക്കുന്നത് ഒരു ചടങ്ങായി തന്നെ കൊണ്ടാടാറുണ്ട് പല വിദേശരാജ്യങ്ങളിലെയും ആളുകള്‍. ഇത്തരത്തില്‍ ഒരു ബ്രസീലിയന്‍ ദമ്പതികള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പിറക്കാന്‍ പോകുന്നത് മകനാണെന്ന് അറിയിക്കാന്‍ ഒരു വെള്ളച്ചാട്ടം തന്നെ നീല നിറമാക്കുകയായിരുന്നു ഇവര്‍.
പരിപാടിയുടെ ചിത്രങ്ങളടക്കം വൈറലായതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിസ്ഥിതിക്കെതിരായ കുറ്റകൃത്യം ഇരുവര്‍ക്കുമെതിരെ ചുമത്താന്‍ സാധ്യതയുണ്ട്. ആഘോഷങ്ങളുടെ ഔദ്യോഗിക വിഡിയോ ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും ഇത് ഇതിനോടകം പല അക്കൗണ്ടുകളിലൂടെയും വൈറലായിക്കഴിഞ്ഞു.
തങ്കാര ഡാ സെറ മുനിസിപ്പാലിറ്റിക്ക് സമീപമുള്ള ക്യൂമ പെ വെള്ളച്ചാട്ടത്തിലാണ് ഇവര്‍ നീല നിറം കലര്‍ത്തിയത്. 18 മീറ്ററോളം ഉയരമുള്ള ഈ വെള്ളച്ചാട്ടം വിനോദസഞ്ചാരത്തിന് ഏറെ പ്രസിദ്ധമാണ്. വെള്ള ബലൂണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കൊക്കിനെയും വെള്ളച്ചാട്ടത്തിനരികിലായി ചിത്രങ്ങളില്‍ കാണാം. അടുത്തിടെ തങ്ങള്‍ വലിയ വരള്‍ച്ച നേരിട്ടതാണെന്നും, ഇത്തരം പ്രവര്‍ത്തികള്‍ നദിയിലേക്ക് ഒഴുകുന്ന വെള്ളത്തെ മലിനമാക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും പല ആളുകളും ദമ്പതികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ