
മലയാളവര്‍ഷത്തിലെ മേടം പത്തിനാണു പത്താമുദയം. സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണിത്. അന്നേദിവസം സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്നു എന്നതാണ് വിശ്വാസം. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയുമാണ്. അതില്‍ത്തന്നെ മേടം പത്താണ് അത്യുച്ചം.
കര്‍ഷകര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാല്‍ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തെരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.
കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. പത്താമുദയ ദിനത്തിലെ സൂര്യാരാധന സവിശേഷ ഫലദായകമാണ്. ഈ ദിനത്തില്‍ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാല്‍ രോഗദുരിതശാന്തി ലഭിക്കും എന്നാണ് വിശ്വാസം. സൂര്യദേവനെ ഭജിക്കുന്നവര്‍ക്ക് ജീവിതപ്രശ്‌നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വര്‍ധിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനാല്‍ ഈ ദിനത്തില്‍ ബുദ്ധിക്കു ഉണര്‍വേകുന്നതും സൂര്യപ്രീതികരവുമായ ഗായത്രി മന്ത്രം 108 തവണ ജപിക്കുന്നത് ഇരട്ടിഫലദായകമാണെന്നാണ് വിശ്വാസം. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള ശുഭദിനവുമാണിത്. ഈ വര്‍ഷത്തെ പത്താമുദയം ഏപ്രില്‍ 23 ബുധനാഴ്ചയാണ് വരുന്നത്.
ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകള്‍ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ