മൊഹാലി: ഗെയിലിന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവർക്ക് തെറ്റി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇത്തവണത്തെ സീസണിലെ ആദ്യ സെഞ്ച്വറിയുമായി ക്രിസ് ഗെയിൽ തകർത്താടിയപ്പോൾ കാണികൾക്ക് അത് ആഘോഷമായി.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് ഗെയിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 63 പന്തിൽ പത്ത് സിക്‌സറുകളുടെ അകമ്പടിയോടെ 104 റൺസാണ് ഗെയിലിന്റെ ബാറ്റിൽ നിന്നും ഒഴുകിയത്. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഗെയിലിന്റെ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസാണ് പഞ്ചാബ് നേടിയത്.ഗെയിലിന്റെ ആറാമത്തെ ഐ.പി.എൽ സെഞ്ച്വറിയാണിത്.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ.രാഹുലും ക്രിസ് ഗെയിലുമാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തത്. ഇരുവരും ചേർന്ന് ടീം സ്‌കോർ പതിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഏഴാമത്തെ ഓവറിൽ റാഷിദ് ഖാൻ എറിഞ്ഞ പന്തിൽ വിക്കറ്റിന് പിന്നിൽ കുടുങ്ങി കെ.എൽ.രാഹുൽ ഔട്ട്. അപ്പോൾ പഞ്ചാബിന്റെ സ്‌കോർ ബോർഡിൽ 53 റൺസ്. പിന്നാലെ ഒമ്പത് പന്തിൽ 18 റൺസെടുത്ത മായങ്ക് അഗർവാൾ ടീം സ്‌കോർ 83ലെത്തി നിൽക്കെ പുറത്തായി. സിദ്ധാർത്ഥ് കൗളിന്റെ പന്തിൽ ദീപക് ഹൂഡയ്‌ക്ക് ക്യാച്ച് നൽകിയായിരുന്നു മായങ്ക് അഗർവാൾ മടങ്ങിയത്.
പിന്നെ കരുൺ നായരെ ഒരു വശത്ത് നിറുത്തി ഗെയിൽ തിമിർത്തു കളിക്കുകയായിരുന്നു. പഞ്ചാബിന്റെ സ്കോർ 168ലെത്തിയപ്പോൾ ഭുവനേശ്വറിന്റെ പന്തിൽ കരുൺ നായരും പവലിയൻ കയറി. പിന്നാലെയെത്തിയ ആരോൺ ഫിഞ്ചും തകർത്ത് കളിച്ചതോടെ പഞ്ചാബ് മികച്ച സ്‌കോറിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ