കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. വാർധക്യസജമായ അസുഖങ്ങളെത്തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഫിഫ അപ്പീൽ കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യാക്കാരനാണ് ലക്ഷ്മൺ.
ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രഫഷണലിസവും ദേശീയ ലീഗും കൊണ്ടുവരുന്നതിന് നേതൃത്വം നൽകിയ ആളാണ് ലക്ഷ്മണൻ. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. നാലുവര്‍ഷം എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000-ല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.എഫ്.സി.യുടെയും ഫിഫയുടെയും സബ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലബാര്‍ ഡൈയിങ് ആന്‍ഡ് ഫിനിഷിങ് മില്‍സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. ഡോ. പ്രസന്ന ലക്ഷ്മണനാണ് ഭാര്യ. ഷംല സുജിത്ത്, ഡോ. സ്മിത സതീഷ്, ലസിത ജയകൃഷ്ണരാമന്‍, നമിത പ്രകാശ്, നവീന്‍ എന്നിവരാണ് മക്കൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ