എഡ്ജ്ബാസ്റ്റൺ: സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ആ നേട്ടം തന്റെ പ്രിയതമയ്ക്ക് സമർപ്പിച്ചപ്പോൾ ഗാലറിയിൽ അത് കൺനിറയെ കാണാൻ അനുഷ്ക ശർമയുണ്ടായിരുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ബാറ്റിങിൽ അമ്പെ പരാജയപ്പെട്ട കോഹ്‌ലി അന്ന് വൻ വിമർശനങ്ങളാണ് നേരിട്ടത്. ഒപ്പം കോഹ്‌ലിയുടെ ഫോം ഔട്ടിന്റെ പ്രധാന കാരണക്കാരിയായി അനുഷ്ക ശർമയെ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വൻ ആക്രമണവും നടത്തി. ഇംഗ്ലണ്ടിൽ തിളങ്ങാൻ കഴിയാത്തതിന്റെ കുറവ് ആദ്യ ടെസ്റ്റിൽ തന്നെ ഇത്തവണ തീർത്ത് കോഹ്‌ലി വിമർശകരുടെ വായടപ്പിച്ചു. സെഞ്ച്വറി നേട്ടം കഴുത്തിൽ കിടന്ന വിവാഹ മോതിരത്തിൽ ചുംബിച്ചാണ് കോഹ്‌ലി അത് അനുഷ്കയ്ക്ക് സമർപ്പിച്ചത്.
ഇംഗ്ലീഷ് മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്‌ലി കുറിച്ചത്. ബെന്‍ സ്റ്റോക്സ് എറിഞ്ഞ പന്ത് അതിര്‍ത്തി കടത്തിയാണ് കോഹ്‌ലി ടെസ്റ്റ് കരിയറിലെ 22 സെഞ്ച്വറിയിലെത്തിയത്. ഇന്നിങ്സില്‍ 225 പന്തുകൾ നേരിട്ട് 149 റണ്‍സ് നേടിയ കോഹ്‌ലി 22 ബൗണ്ടറികളും ഒരു സിക്സറും പറത്തി.
2014ലെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ കോഹ്‌ലിക്കു തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പത്ത് ഇന്നിങ്സുകളില്‍ നിന്ന് 134 റണ്‍സ് മാത്രമായിരുന്നു കോഹ്‌ലിയുടെ സംഭാവന. സെഞ്ച്വറി നേട്ടത്തിനൊപ്പം കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്ന് 22 ടെസ്റ്റ് സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്‌ലി നാലാം സ്ഥാനത്തെത്തി. 113 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്‌ലി നേട്ടം കരസ്ഥമാക്കിയത്. ഡോണ്‍ ബ്രാഡ്മാന് (58 ഇന്നിങ്സ്), സുനില്‍ ഗവാസ്കര്‍ (101 ഇന്നിങ്സ്), സ്റ്റീവൻ സ്മിത്ത് (108 ഇന്നിങ്സ്) എന്നിവരാണ് കോഹ്‌ലിക്കു മുന്‍ഗാമികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ