യുവേഫ പ്ലേയര്‍ ഓഫ് ദി ഇയര്‍ നോമിനേഷന്റെ അവസാന മൂന്നില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ മെസി. ലുക്കാ മോഡ്രിച്ച്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മുഹമ്മദ് സല എന്നിവരാണ് അവസാന മൂന്നില്‍ എത്തിയത്.
അഞ്ചാം സ്ഥാനത്താണ് മെസി. കഴിഞ്ഞ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും മെസി പിന്തള്ളപ്പെട്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. രണ്ട് കിരീടങ്ങളിലേക്ക് ബാഴ്‌സയെ നയിച്ച മെസി 45 വട്ടം വല കുലുക്കുകയും ചെയ്തിരുന്നു.
അവസാന മൂന്നില്‍ എത്തിയതില്‍ മുന്‍പനാര് എന്ന് അടുത്ത ആഴ്ച പ്രഖ്യാപിക്കും. 2017ല്‍ ക്രിസ്റ്റ്യാനോയായിരുന്നു മെസിയേയും ബഫനേയും പിന്നിലാക്കി യുവേഫ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. 2010ന് ശേഷം എല്ലാ വര്‍ഷവും യുവേഫയുടെ മികച്ച പ്ലേയറെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രിസ്റ്റ്യാനോ അവസാന മൂന്നിനുള്ളില്‍ ഇടംപിടിച്ചിട്ടുണ്ട്.
മെസി, ക്രിസ്റ്റ്യാനോ അല്ലാതെ യുവേഫ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ താരങ്ങള്‍, ഇനിയെസ്റ്റ, ഫ്രാങ്ക് റിബെറി എന്നിവരാണ്. ക്രിസ്റ്റ്യാനോ മൂന്ന് വട്ടവും മെസി രണ്ട് വട്ടവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യന്‍സ് ലീഗ് കിരീടം, ലോക കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നീ നേട്ടങ്ങളാണ് മോഡ്രിച്ചിനെ അവസാന മൂന്നില്‍ എത്തിച്ചത്. ലോക കപ്പിന്റെ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു മോഡ്രിച്ച്. റയല്‍ മൂന്നാം വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതോടെ ക്രിസ്റ്റിയാനോ അഞ്ചാം വട്ടമായിരുന്നു ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
ലാ ലീഗയില്‍ ക്രിസ്റ്റ്യാനോ പിന്നോട്ടു പോയെങ്കിലും ലോക കപ്പില്‍ മികച്ച പ്രകടനം ക്രിസ്റ്റ്യാനോ നടത്തി. മുഹമ്മദ് സലയിലേക്ക് വരുമ്പോള്‍, സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു സലയെ യുവേഫ് പ്ലേയര്‍ ഓഫ് ദി ഇയറിന്റെ അവസാന മൂന്നില്‍ എത്തിച്ചത്. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തിച്ച സല, പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടയുടെ റെക്കോര്‍ഡും തന്റെ പേരിലാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ