പരസ്യ ചിത്രീകരണത്തിനു സര്‍ക്കാര്‍ ചെലവില്‍ യാത്ര; ധോനിയുടെ ഷിംല സന്ദര്‍ശനം വിവാദത്തില്‍

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സന്ദര്‍ശനം സര്‍ക്കാര്‍ ചിലവില്‍ ആവരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുന്നത്
പരസ്യ ചിത്രീകരണത്തിനു സര്‍ക്കാര്‍ ചെലവില്‍ യാത്ര; ധോനിയുടെ ഷിംല സന്ദര്‍ശനം വിവാദത്തില്‍

ധോനിയുടെ ഷിംല യാത്ര രാഷ്ട്രീയ വിവാദത്തിലേക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനേയും ഭാര്യ സാക്ഷിയേയും സംസ്ഥാനത്തിന്റെ അതിഥികളായി കണക്കാക്കി സത്കരിക്കുവാനുള്ള ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് വിവാദമാകുന്നത്. 

പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോനി ഷിംലയിലേക്ക് എത്തിയത്. എന്നാല്‍  ഹിമാചല്‍ വിട്ട് പോകുന്നത് വരെയുള്ള ധോനിയുടേയും ഭാര്യയുടേയും എല്ലാ വിധ ചിലവുകളും വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

നികുതിദായകരുടെ പണം എടുത്ത് ധോനിയുടെ സന്ദര്‍ശനത്തിന് ചിലവഴിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധനമാണ് ജയ് റാം താക്കൂര്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ ഉയരുന്നത്. ക്രിക്കറ്റ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും ധോനിയെ ബഹുമാനിക്കുന്നു. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സന്ദര്‍ശനം സര്‍ക്കാര്‍ ചിലവില്‍ ആവരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുന്നത്. 

ഷിംലയില്‍ എത്തുന്ന എല്ലാ കായിക താരങ്ങള്‍ക്കും സര്‍ക്കാര്‍ ചിലവില്‍ സൗകര്യം ഒരുക്കിയാല്‍ അത് നമുക്ക് അംഗീകരിക്കാം. എന്നാല്‍ ക്രിക്കറ്റ് താരവും, ഇന്ത്യന്‍ മുന്‍ നായകനുമാണ് എന്ന പേര് പറഞ്ഞ് നികുതിദായകരുടെ പണം ധോനിക്ക് വേണ്ടി ചിലവാക്കുന്നത് ശരിയല്ലെന്ന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് പറഞ്ഞു. 

പ്രതിഷേധം ഉയര്‍ന്നുവെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്നും പിന്മാറാന്‍ ഹിമാചല്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയ്ക്ക് ലോക കപ്പ് നേടിത്തന്ന നായകനാണ് ധോനി. ധോനിക്ക് എപ്പോഴും ഹിമാചലിലേക്ക് വരാം. ധോനിയെ പോലൊരു താരത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നതില്‍ ഒരു തെറ്റും കാണാനില്ലെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com