വീണ്ടും നിലയുറപ്പിച്ച് പൂജാര, മൂന്നാം ദിനം ഇന്ത്യയ്ക്ക് 166 റണ്‍സിന്റെ ലീഡ്‌

വീണ്ടും നിലയുറപ്പിച്ച് പൂജാര, മൂന്നാം ദിനം ഇന്ത്യയ്ക്ക് 166 റണ്‍സിന്റെ ലീഡ്‌

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മൂന്നാം ദിനം വലിയ പരിക്കേല്‍ക്കാതെ ലീഡ് ഉയര്‍ത്തി ഇന്ത്യ. മഴ രസംകൊല്ലിയായി എത്തിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 151 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോള്‍ 166 റണ്‍സിന്റെ ലീഡായി. 40 റണ്‍സോടെ പൂജാരയും ഒരു റണ്‍സ് എടുത്ത് രഹാനേയുമാണ് ക്രീസില്‍.

മഴ വില്ലനായപ്പോള്‍ 45 മിനിറ്റ് വൈകിയായിരുന്നു കളി തുടങ്ങിയത്. ഹെഡിന്റെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ച് മുഹമ്മദ് ഷമി ഹസല്‍വുഡിനേയും മടക്കിയതോടെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡോടെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങി. ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയ രാഹുലിന്റെ ഇന്നിങ്‌സാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയവയില്‍ ഒന്ന്.

കമിന്‍സിനെ കവറിന് മുകളിലൂടെ ക്ലാസ് സിക്‌സ് പറത്തി രാഹുല്‍ തിരിച്ചു വരവിന്റെ സൂചന നല്‍കിയെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു. 67 ബോളില്‍ നിന്നും 44 റണ്‍സ് എടുത്ത രാഹുലിനെ ഹസല്‍വുഡ് ടിം പെയ്‌നിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

പൂജാരയും കോഹ് ലിയും ചേര്‍ന്ന് മെല്ല ഇന്ത്യന്‍ ഇന്നിങ്‌സ് കൊണ്ടുപോയെങ്കിലും 34 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയെ ലിയോണ്‍ മടക്കി. ഷോര്‍ട്ട് ലെഗില്‍ ഫിഞ്ചിന്റെ കൈകളില്‍ കുരുങ്ങി ഇന്ത്യന്‍ നായകന് മടങ്ങേണ്ടി വരികയായിരുന്നു. ഇതോടെ കോഹ് ലിയെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്നതിന്റെ റെക്കോര്‍ഡ് ലിയോണ്‍ സ്വന്തമാക്കി. ആറ് വട്ടമാണ് കോഹ് ലി ഓസീസ് സ്പിന്നറുടെ ഇരയായിരിക്കുന്നത്.  ജയിംസ് ആന്‍ഡേഴ്‌സനും, സ്റ്റുവര്‍ട്ട് ബ്രോഡും അഞ്ച് വട്ടം വീതം കോഹ് ലിയെ പുറത്താക്കിയിട്ടുണ്ട്. 

രണ്ടാം ഇന്നിങ്‌സിലും പൂജാര നിലയുറപ്പിക്കുന്നതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്. 127 ബോളില്‍ നിന്നും നാല് ഫോറടിച്ച് 40 റണ്‍സോടെയാണ് മൂന്നാം ദിനം പൂജാര ക്രീസ് വിട്ടത്. എന്നാല്‍ ഒന്നിലധികം വട്ടം റിവ്യൂവിലൂടെയാണ് രഹാനെ വിക്കറ്റ് തിരികെ പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com