ഇംഗ്ലണ്ട് പരമ്പരയില്‍ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തേക്ക് പോയിരുന്നു ചേതേശ്വര്‍ പൂജാര. എന്നാല്‍ അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിങ്‌സുകളിലൂടെ
അടുത്തെങ്ങും തന്നെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ നെടുംതൂണ്‍. ഇന്ത്യയുടെ വന്‍മതില്‍ എന്ന് വിശേഷണത്തിന് താന്‍ അര്‍ഹനാണെന്ന് പൂജര വീണ്ടും തെളിയിച്ചു.
കണക്കുകള്‍ നോക്കുമ്പോഴും വന്‍മതിലിനൊപ്പം ഉയരുകയാണ് പൂജാര. 2003 അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മൂന്നാമനായിട്ടാണ് ദ്രാവിഡ് ഇറങ്ങിയത്. അന്ന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കിയാണ് ദ്രാവിഡ് ക്രീസ് വിട്ടത്.അന്ന് ആദ്യ ഇന്നിങ്‌സില്‍ ദ്രാവിഡ് സെഞ്ചുറി നേടുകയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ ശതകം പിന്നിടുകയും ചെയ്തു. പതിനഞ്ച് വര്‍ഷത്തിനിപ്പുറം അഡ്‌ലെയ്ഡില്‍ ഇന്ന് മറ്റൊരു മൂന്നാമന്‍ ക്രീസ് വിടുന്നതും മാന്‍ ഓഫ് ദി മാച്ച് ആയിട്ടാണ്. ചരിത്രം ആവര്‍ത്തിക്കുമെന്ന് പറഞ്ഞായിരുന്നു ബിസിസിഐ അത് ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയിലേക്ക് കൊണ്ടുവന്നത്.
ഒന്നാം ഇന്നിങ്‌സിനിടെ പൂജാരയുടെ പേര് പറഞ്ഞാണ് പന്ത് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിച്ചത്. ഇവിടെയുള്ളവരെല്ലാം പൂജാരയല്ലെന്നായിരുന്നു സ്റ്റമ്പിന് പിന്നില്‍ നിന്നും പന്ത് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് പൂജര അഡ്‌ലെയ്ഡില്‍ ചെലുത്തിയ സ്വാധീനം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രധാന വ്യത്യാസവും പൂജാരയായിരുന്നു.
ക്ഷമയായിരുന്നു പൂജാരയുടെ ഇന്നിങ്‌സിലെ ഹൈലൈറ്റ്. ആദ്യ ഇന്നിങ്‌സില്‍ 123 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സുമായിരുന്നു പൂജാരയുടെ സമ്പാദ്യം. രണ്ടാം ഇന്നിങ്‌സില്‍ രഹാനേയുമായി ചേര്‍ന്ന് തീര്‍ത്ത 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജയം പിടിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നേരിട്ടത് 246 ബോളും, രണ്ടാം ഇന്നിങ്‌സില്‍ 204 ഡെലിവറിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ