വനിതാ ക്രിക്കറ്റ് ടീം കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി ; ഹര്‍മന്റെ പിന്തുണയില്‍ രമേഷ് പവാറും അപേക്ഷ നല്‍കി

വനിതാ ക്രിക്കറ്റ് ടീം കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി ; ഹര്‍മന്റെ പിന്തുണയില്‍ രമേഷ് പവാറും അപേക്ഷ നല്‍കി

പരിശീലക സ്ഥാനത്തേക്ക് വെള്ളിയാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ബിസിസിഐ 

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ  കണ്ടെത്താന്‍ ബിസിസിഐ മൂന്നംഗ സമിതിയെ നിയമിച്ചു. ഇതിഹാസതാരം കപില്‍ ദേവ്, മുന്‍ പുരുഷ ടീം കോച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങള്‍. അപേക്ഷകരുമായി സമിതി അംഗങ്ങള്‍ ഈമാസം ഇരുപതിന് മുംബൈയില്‍ അഭിമുഖം നടത്തും. 

പരിശീലക സ്ഥാനത്തേക്ക് വെള്ളിയാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ബിസിസിഐ അറിയിച്ചു. കേരള കോച്ച് ഡേവ് വാട്ട്‌മോര്‍, ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ്, ഓസ്‌ട്രേലിയക്കാരനായ ഒവൈസ് ഷാ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍ തുടങ്ങിയവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ലോകകപ്പോടെ കരാര്‍ അവസാനിച്ച ഇടക്കാല പരിശീലകന്‍ രമേഷ് പവാറും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. 

രമേഷ് പവാറിനെ വീണ്ടും പരിശീലകനാക്കണമെന്ന് ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. മിതാലി രാജുമായുണ്ടായ അഭിപ്രായ ഭിന്നതയും വിവാദവുമാണ് രമേഷ് പവാറിന് മുന്നിലെ പ്രധാന വെല്ലുവിളി. 

ജനുവരി 24ന് തുടങ്ങുന്ന ന്യുസീലന്‍ഡ് പരമ്പരയ്ക്ക് മുന്‍പ് പരിശീലകനെ നിയമിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അതേസമയം, പുരുഷ ടീം കോച്ചായിരുന്ന അനില്‍ കുംബ്ലെയെ പുറത്താക്കാന്‍ നായകന്‍ വിരാട് കോലിക്ക് ഒത്താശ ചെയ്ത ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി വനിതാ ടീം ക്യാപ്റ്റന്റെ നിര്‍ദേശം തള്ളിയത് ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടും വ്യത്യസ്ത സാഹചര്യങ്ങളാണെന്നാണ് വിനോദ് റായിയുടെ ന്യായീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com