ബിസിസിഐയുടെ ശമ്പളവര്‍ദ്ധനയില്‍ ഏറ്റവും ആദ്യ പട്ടികയിലുള്ളവരില്‍ മഹേന്ദര്‍ സിങ് ധോനിക്ക് ഇടം കണ്ടെത്താനായില്ല. വിരാടും രവിശാസ്ത്രിയും ധോനിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് കളിക്കാരുടെ ശമ്പളവര്‍ദ്ധന അഡ്മിനിസ്റ്റര്‍ കമ്മിറ്റി അംഗീകരിച്ചത്. പിന്നീട് കളിക്കാരെ എ+, എ, ബി, സി എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ തിരിച്ചുകൊണ്ടാണ് ശമ്പളവര്‍ദ്ധനയ്ക്കുള്ള കോണ്‍ട്രാക്റ്റ് രൂപീകരിച്ചത്.
ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി തുടങ്ങി ക്രിക്കറ്റിലെ എല്ലാ പതിപ്പുകളിലും കളിക്കുന്ന താരങ്ങളാണ് എ+ കാറ്റഗറിയില്‍ ഇടം നേടിയത്. എന്നാല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചത് മുന്‍ ഇന്ത്യന്‍ നായകന് എ+ കാറ്റഗറിയിലെ സ്ഥാനം നഷ്ടപ്പെടുത്തി. എന്നാല്‍ ലിസ്റ്റിനെകുറിച്ചുള്ള അവസാനത്തെ തീരുമാനം സെലക്ടര്‍മാരുടെ കൈകളിലാണെങ്കിലും ഇപ്പോഴത്തെ ലിസ്റ്റില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഡ്മിനിസ്റ്റര്‍ കമ്മിറ്റി തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ബിസിസിഐയുടെ ഫിനാന്‍സ് കമ്മിറ്റിക്കാണ് കൈമാറുക.
കഴിഞ്ഞ വര്‍ഷം എ ഗ്രൂപ്പിലുണ്ടായിരുന്ന കളിക്കാരുടെ കേന്ദ്ര കോണ്‍ട്രാക്ട് ഇരട്ടിയായി ഉയരുന്ന കാഴ്ചയാണ് ടീം ഇന്ത്യ കണ്ടത്. ഒരു കോടിയായിരുന്ന ഇവരുടെ ശമ്പളം രണ്ടു കോടിയിലേക്കാണ് കുതിച്ചത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് മുന്‍ കോച്ച് അനില്‍ കുബ്ലെ ബിസിസിഐയുടെ അഡ്മിനിസ്റ്റര്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന കളിക്കാരുടെ കോണ്‍ട്രാക്ട് അഞ്ച് കോടിയായി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം.
പൂജാരയെപോലെ ഐപിഎല്ലില്‍ മികച്ച നേട്ടം ലഭിക്കാത്ത കളിക്കാര്‍ക്ക് അവരുടെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്ത് ശമ്പളം അനുവദിക്കണമെന്ന അഭിപ്രായം കളിക്കാര്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. നിലവില്‍ ബിസിസിഐയുടെ വരുമാനത്തിന്റെ എട്ട് ശതമാനത്തില്‍ താഴെ മാത്രമേ കളിക്കാര്‍ക്ക് ലഭിക്കുന്നൊള്ളു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ