'സച്ചിന്‍ എന്റെ അമ്മായച്ഛന്‍': സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

സച്ചിന്റെ വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ വിളിച്ചാണ് സാറയെ ശല്യം ചെയ്തിരുന്നത്
'സച്ചിന്‍ എന്റെ അമ്മായച്ഛന്‍': സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറെ ശല്യം ചെയ്യുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡിനാപൂര്‍ ജില്ലയിലെ മഹിഷദലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡെബ്കുമാര്‍ മൈറ്റി എന്ന 32 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സാറയെ ഫോണില്‍ വിളിച്ച് ഇയാള്‍ എപ്പോഴും വിവാഹാഭ്യാര്‍ത്ഥന നടത്തുമായിരുന്നു. അശ്ലീലച്ചുവയോടെയായിരുന്നു ഇയാള്‍ ഫോണില്‍ സംസാരിച്ചിരുന്നത്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതോടെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കിയെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഭിംസെന്‍ ഗയ്‌കോവര്‍ പറഞ്ഞു. സച്ചിന്റെ വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ വിളിച്ചാണ് സാറയെ ശല്യം ചെയ്തിരുന്നത്.

സംഭവത്തെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് മൈറ്റിയെ പിടികൂടിയത്. പശ്ചിമ ബംഗാള്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്നും ഭിംസെന്‍ പറഞ്ഞു. 

12 ാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഡെബ്കുമാര്‍ മൈറ്റി കലാകാരനായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും മൈറ്റിയുടെ അമ്മയും സഹോദരനും പറഞ്ഞു. മാനസികനില തകരാറായതിനെത്തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് സഹോദരന്‍ പറഞ്ഞു. 

മുംബൈ സ്റ്റേഡിയത്തിലെ പവലിയനില്‍ വെച്ചാണ് സാറയെ കാണുന്നതെന്നും പിന്നീട് ഒരു ബന്ധുവഴി സച്ചിന്റെ നമ്പര്‍ സംഘടിപ്പിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. സാറയെ നിരവധി തവണ വിളിച്ചെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സച്ചിന്‍ തന്റെ അമ്മായച്ഛനാണെന്നാണ് ഇയാള്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com