ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിന്യോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ട് അസ്സിസ് ബ്രസീല്‍ മാധ്യമത്തില്‍ എഴുതിയ കോളത്തിലൂടെയാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനം വ്യക്തമാക്കിയത്. 2018 ലോകകപ്പിന് ശേഷമായിരിക്കും അദ്ദേഹത്തിനായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ വ്യക്തമാക്കി. ആഗസ്റ്റില്‍ നടക്കുന്ന ചടങ്ങില്‍ ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും റൊണാള്‍ഡിന്യോയ്ക്കായി വേദികള്‍ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
2015 ല്‍ ബ്രസീലിയന്‍ ക്ലബ് ഫഌമിനന്‍സിന് വേണ്ടിയാണ് റൊണാള്‍ഡിന്യോ അവസാനമായി കളിച്ചത്. 'റോണിയുടെ പ്രൊഫഷണല്‍ കരിയര്‍ അവസാനിച്ചു. ഇനി ഫുട്‌ബോള്‍ അംബാസിഡറാവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും, സുഹൃത്തുക്കള്‍ക്കൊപ്പം സംഗീതത്തിനായി പ്രവര്‍ത്തിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.' - റോബര്‍ട്ട് അസീസ് കുറിച്ചു. കളിയിലേക്ക് തിരിച്ചുവരാന്‍ താന്‍ വയസായി എന്നാണ് ജൂലൈയില്‍ റോണാള്‍ഡിന്യോ പറഞ്ഞത്.
2002 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ ശക്തികേന്ദ്രമായിരുന്നു റൊണാള്‍ഡിന്യോ. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ രീതിയിലുള്ള അദ്ദേഹത്തിന്റെ കളി ആരാധകര്‍ക്ക് ആവേശമായിരുന്നു. മധ്യനിരയിലെ അക്രമണകാരിയായ ഫുട്‌ബോളറായിരുന്ന റൊണാള്‍ഡിന്യോ വിങ്ങറായും കളിച്ചിരുന്നു. 2002 ലെ ലോകകപ്പിലെ പ്രകടനമാണ് റൊണാള്‍ഡിന്യോയെ പ്രശസ്തനാക്കിയത്. ഇതോടെ പിഎസ്ജിയില്‍ നിന്ന് 2003 ല്‍ ബാഴ്‌സലോണ അദ്ദേഹത്തെ സ്വന്തമാക്കി. അഞ്ച് വര്‍ഷത്തെ ബാഴ്‌സ ജീവിതത്തില്‍ ക്ലബ്ബിന് രണ്ട് ലീഗ് കിരീടങ്ങളും 2006 ലെ ചാമ്പ്യന്‍സ് ലീഗും അദ്ദേഹം നേടിക്കൊടുത്തു. 2005ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും ബ്രസീല്‍ മാന്ത്രികന്‍ സ്വന്തമാക്കി.
ഫോം നഷ്ടപ്പെട്ടതോടെ 2010 ല്‍ അദ്ദേഹത്തിന് ടീമില്‍ ഇടം നേടാനായില്ല. അതേവര്‍ഷം മിലനെ സീരി എയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ടീമിലേക്ക് വീണ്ടും തിരിച്ചുവിളിച്ചു. 2013 ലാണ് അവസാനമായി ബ്രസീലിന് വേണ്ടി ബൂട്ടണിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ