2012ല്‍ ഒളിംപിക്സ് മെഡല്‍ നേടിയതിന് ശേഷം വിഷാദരോഗത്തിനു അടിമപ്പെടുകയായിരുന്നെന്നും ആ നാളുകളില്‍ ആത്മഹത്യയെകുറിച്ചുപോലും ചിന്തിച്ചിരുന്നെന്നും അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സ്. ചിക്കാഗോയില്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകായിരുന്നു ഫെല്‍പ്സ്. 28 ഒളിംപിക് മെഡലുകള്‍ സ്വന്തമാക്കിയ ഫെല്‍പ്സ് വാഷാദത്തെ താന്‍ എങ്ങനെ മറികടന്നെന്ന് വിശദീകരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു നല്‍കുകയായിരുന്നു.
'എല്ലാ ഒളിംപിക്സിന് ശേഷവും ഞാന്‍ ഒരു വിഷാദാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് എനിക്ക് തോന്നാറുള്ളത്', ഫെല്‍പ്സ് പറഞ്ഞു. 2012ലെ ഒളിംപിക്സിന് ശേഷമാണ് അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിയതെന്നും ഫെല്‍പ്സ് കൂട്ടിച്ചേര്‍ത്തു. 2012ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്സില്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയ ഫെല്‍പ്സ് നാല് ദിവസം ഭക്ഷണവും ഉറക്കവുമില്ലാതെ ഒരു മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. ഇനിയൊരിക്കലും കായിക രംഗത്തേക്ക് മടങ്ങിവരേണ്ടെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നതെന്നും ജീവിക്കാന്‍ തന്നെ താത്പര്യം ഇല്ലാതായപ്പോള്‍ മരിക്കാമെന്നുവരെ ചിന്തിച്ചെന്നും ഫെല്‍പ്സ് പറഞ്ഞു.
കഴിഞ്ഞ 17വര്‍ഷമായി വിഷാദവും ഉത്ക്കണ്ഠയുമൊക്കെ താന്‍ നേരിടുകയാണെന്നും ഫെല്‍പ്സ് തുറന്നുപറഞ്ഞു. പ്രായം കൂടുന്തോറും തന്നെ വിഷാദം മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമയാക്കിയിരുന്നെന്നും ഈ അവസ്ഥയില്‍ നിന്ന് പുറത്തുവരാന്‍ സ്വയം ചികില്സയായിരുന്നു താന്‍ സ്വീകരിച്ച മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ