'യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി സംഭവിച്ചത്...'; മദ്യപിച്ച് കൂത്താടി നടന്നെന്ന ആരോപണത്തിന് മറുപടിയുമായി സന്ദേശ് ജിങ്കന്‍

വളരെയേറെ കഷ്ടപ്പെട്ടാണ് താന്‍ ഈ നിലയിലെത്തിയത്. റെനെയുടെ ആരോപണം എന്റെ കുടുംബത്തെയും വല്ലാതെ വേദനിപ്പിച്ചു
'യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി സംഭവിച്ചത്...'; മദ്യപിച്ച് കൂത്താടി നടന്നെന്ന ആരോപണത്തിന് മറുപടിയുമായി സന്ദേശ് ജിങ്കന്‍

കൊച്ചി : ഗോവയ്‌ക്കെതിരായ മല്‍സരത്തിന്റെ തലേന്ന് താന്‍ മദ്യപാനപാര്‍ട്ടിയുമായി കൂത്താടി നടക്കുകയായിരുന്നെന്ന മുന്‍കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍ രംഗത്ത്. ഞാന്‍ രാവിലെ നാലു മണി വരെ മദ്യപിക്കുകയായിരുന്നു എന്നാണ് റെനെ പറഞ്ഞത്. എന്നാല്‍ സത്യത്തില്‍ ഞാന്‍ റൂമില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ റൂമിലുണ്ടായിരുന്ന സമയത്തെ വീഡിയോ ഫുട്ടേജ് ലഭ്യമാണ്. അത് പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടാകണമായിരുന്നു ആരോപണം ഉന്നയിക്കേണ്ടിയിരുന്നത്. ജിങ്കന്‍ പറഞ്ഞു. 

വളരെയേറെ കഷ്ടപ്പെട്ടാണ് താന്‍ ഈ നിലയിലെത്തിയത്. വലിയ സ്വപ്‌നങ്ങളാണ് തന്നെ നയിച്ചത്. എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ മാത്രം മണ്ടനല്ല താന്‍. റെനെയുടെ ആരോപണം കേട്ട് താന്‍ അമ്പരന്നു. അദ്ദേഹം പറഞ്ഞത് വലിയ നുണയാണ്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ തന്റെ ഭാഗം എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ജിങ്കന്‍ അഭിപ്രായപ്പെട്ടു. 

റെനെയുടെ ആരോപണം എന്റെ കുടുംബത്തെയും വല്ലാതെ വേദനിപ്പിച്ചു. വാര്‍ത്ത വന്ന ദിവസം കളി കഴിഞ്ഞ് ഞാന്‍ അമ്മയെ വിളിച്ചിരുന്നു. അവര്‍ വാര്‍ത്ത കണ്ടിരുന്നു. എന്നാല്‍ നീ അത്തരക്കാരനല്ലെന്ന് എനിക്കറിയാം എന്നായിരുന്നു അമ്മ പറഞ്ഞത്. എങ്കിലും മാതാപിതാക്കള്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തീരുമാനിച്ചതെന്നും സന്ദേശ് ജിങ്കാന്‍ വ്യക്തമാക്കി. 

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കന്‍ മദ്യപാനിയാണെന്ന് മുന്‍ കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ ആരോപിച്ചത്. ഗോവക്കെതിരായ മല്‍സരം നടക്കുന്ന ദിവസം പുലര്‍ച്ചെ നാലുമണി വരെ ജിങ്കാന്റെ മദ്യപാനം തുടര്‍ന്നു. പരിശീലനത്തിന് വന്നപ്പോഴും മദ്യം മണക്കുന്നുണ്ടായിരുന്നു. ജിങ്കാന്റെ സമീപനം പ്രൊഫഷണല്‍ സമീപനമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും റെനെ ചോദിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com