വാന്‍ഡറേഴ്‌സിലെ പിച്ച് അപകടകാരിയാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ടുവന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഉപനായകന്‍ അജങ്ക്യ രഹാനെ. ഒന്നാം ഇന്നിങ്‌സില്‍ ഹാഷിം അംല 60 റണ്‍സ് നേടിയപ്പോള്‍ പിച്ചിനെ കുറ്റം പറയാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് രഹാനെ പറഞ്ഞു.
ജസ്പ്രിത് ഭൂമ്രയുടെ പന്ത് എല്‍ഗറുടെ ഹെല്‍മറ്റില്‍ തട്ടിയതോടെ പിച്ചിലെ അപകടകരമായ ബൗണ്‍സറുകളുടേയും അപ്രതീക്ഷിത ടേണുകളുടേയും പേരില്‍ കളി തടസപ്പെടുത്തുകയായിരുന്നു. എന്നാല്‍, പുതിയ ബോള്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. പക്ഷേയത് അപകടകരമല്ലെന്ന് രഹാനെ ചൂണ്ടിക്കാട്ടുന്നു.
അംല 60 റണ്‍സ് എടുത്തപ്പോള്‍ പിച്ചിനെ കുറിച്ച് ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കളിയെ മാത്രമാണ് എല്ലാവരും വിലയിരുത്തിയത്. എല്‍ഗറിന് സുഖമായതായാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പിച്ച് അപകടകാരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
ഐസിസി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ ടീം എന്ന നിലയില്‍ മത്സരവുമായി മുന്നോട്ടു പോവുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഇന്ത്യന്‍ ഉപനായകന്‍ വ്യക്തമാക്കി.
എന്നാല്‍ അതേ പിച്ചില്‍ പരാതിയൊന്നും പറയാതെ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്‌തെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിക്കുന്നത്.
വാന്‍ഡറേഴ്‌സിലെ പിച്ച് അപകടകാരിയെന്നായിരുന്നു സുനില്‍ ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. ഭൂമ്രയുടെ ബോള്‍ എഗ്ലറുടെ ഹെല്‍മറ്റില്‍ കൊണ്ടതിന് പിന്നാലെ അമ്പയര്‍മാരായ അലീം ദറും. ഇയാന്‍ ഗൗള്‍ഡും മത്സരം നിര്‍ത്തിവെച്ച് ഇരു നായകന്മാരുമായും ചര്‍ച്ച നടത്തുകയായിരുന്നു. കളി തുടരണമോ എന്ന് നാലാം ദിവസം തീരുമാനിക്കുമെന്നും അമ്പയര്‍മാര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ