പത്താം വിംബിള്‍ഡണ്‍  ഫൈനലില്‍ സെറീനയ്ക്ക് എതിരാളി കെര്‍ബര്‍; പുല്‍കോര്‍ട്ടില്‍  ആവേശപ്പോരാട്ടം  

കെര്‍ബര്‍ക്കെതിരെ എട്ട് തവണ മത്സരിച്ചപ്പോഴും ആറ് തവണയും വിജയം സെറീനയ്‌ക്കൊപ്പമായിരുന്നു. നാളെ നടക്കുന്ന പോരാട്ടം 2016 വിംബിള്‍ഡണ്‍ ഫൈനലിന്റെ ആവര്‍ത്തനമാകുമോ എന്ന് ഉറ്റുനോക്കുകയാണ്
പത്താം വിംബിള്‍ഡണ്‍  ഫൈനലില്‍ സെറീനയ്ക്ക് എതിരാളി കെര്‍ബര്‍; പുല്‍കോര്‍ട്ടില്‍  ആവേശപ്പോരാട്ടം  

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീനാ വില്യംസും ഏയ്ഞ്ചലിച് കെര്‍ബറും ഏറ്റുമുട്ടും.കെര്‍ബര്‍ക്കെതിരെ എട്ട് തവണ മത്സരിച്ചപ്പോഴും ആറ് തവണയും വിജയം സെറീനയ്‌ക്കൊപ്പമായിരുന്നു. ശനിയാഴ്ച നടക്കുന്ന പോരാട്ടം 2016 വിംബിള്‍ഡണ്‍ ഫൈനലിന്റെ ആവര്‍ത്തനമാകുമോ എന്ന് ഉറ്റുനോക്കുകയാണ് കായിക പ്രേമികള്‍.
ജൂലിയ ജോര്‍ജിനെ 6-2,6-4 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് ഏഴ് തവണ വിംബിള്‍ഡണിന്റെ രാജകുമാരിയായ സെറീന ഫൈനലില്‍ കടന്നത്. സെറീനയുടെ പത്താം വിംബിള്‍ഡണ്‍ ഫൈനലാണിത്. 36കാരിയായ സെറീന, വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്ന മൂന്നാമത്തെ പ്രായം കൂടിയ താരമാണ്.

അമ്മയായ ശേഷമുള്ള ആദ്യ കിരീടനേട്ടത്തിന്റെ അരികിലാണ് സെറീന. ഇരുപത്തി മൂന്ന് തവണയാണ് ഗ്രാന്‍സ്ലാം സെറീന കൈപ്പിടിയിലൊതുക്കിയത്. ഒളിംപിയ പിറന്ന ശേഷമുള്ള നാലാം ടൂര്‍ണമെന്റിലാണ് മിന്നുന്ന ഫോമിലേക്കുള്ള സെറീനയുടെ മടങ്ങിവരവ്. പച്ചപ്പുല്‍മൈതാനത്തെ ശനിയാഴ്ചത്തെ ചിരി സെറീനയുടേതാകുമെങ്കില്‍ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമാകും അവര്‍. വിജയിച്ചാല്‍ ഏറ്റവുമധികം തവണ വിംബിള്‍ഡണ്‍ വിജയിയായ രണ്ടാമത്തെ വനിതയെന്ന റെക്കോര്‍ഡും സെറീനയ്ക്ക് സ്വന്തമാകും.ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ സ്റ്റെഫിഗ്രാഫിനെയാകും അവര്‍ മറികടക്കുക. ഒന്‍പത് തവണ ജേതാവായ മാര്‍ട്ടിന നവരത്‌ലോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.

കെര്‍ബര്‍ പുല്‍കോര്‍ട്ടില്‍ മികച്ച കളി പുറത്തെടുക്കുന്നതാരമാണെന്നായിരുന്നു ഫൈനലിലെ എതിരാളിയെ കുറിച്ച് ചോദിച്ചപ്പോള്‍ സെറീനയുടെ മറുപടി. അവര്‍ കളിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ളതാണ്, ഫൈനലിനായി കാത്തിരിക്കുകയാണെന്നും സെറീന പറഞ്ഞു. അതേസമയം ഫൈനലില്‍ വീണ്ടും എത്തിയതില്‍ സന്തോഷമുണ്ടെന്നും കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കെര്‍ബര്‍ പറഞ്ഞു. എതിരാളിയെ കുറിച്ച് ആലോചിക്കുന്നത് പോലുമില്ലെന്നും കളിയില്‍ മെച്ചപ്പെടുകയാണ് ലക്ഷ്യമെന്നും കെര്‍ബര്‍ വ്യക്തമക്കി. കെര്‍ബറിന്റെ രണ്ടാം വിബിള്‍ഡണ്‍ ഫൈനലാണിത്‌. മുന്‍ ഫ്രഞ്ച് ഓപണ്‍ വിജയിയായ യെലേനാ ഒസ്റ്റാപെന്‍കോയെ 6-3,6-3 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് ജര്‍മ്മന്‍ താരമായ കെര്‍ബര്‍ ഫൈനലില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com