മറ്റൊരു ധോണിയാകാനുള്ള ശ്രമം; പാക്കിസ്ഥാൻ നായകന്റെ തന്ത്രം പാളിപ്പോയി

മറ്റൊരു ധോണിയാകാനുള്ള ശ്രമം; പാക്കിസ്ഥാൻ നായകന്റെ തന്ത്രം പാളിപ്പോയി
മറ്റൊരു ധോണിയാകാനുള്ള ശ്രമം; പാക്കിസ്ഥാൻ നായകന്റെ തന്ത്രം പാളിപ്പോയി

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മത്സരം വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ പ്രസിദ്ധമാണ്. അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ ടീമിന്റെ വിജയം അദ്ദേഹം പലവട്ടം സാധ്യമാക്കിയെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിളങ്ങിയിട്ടുളള ധോണി അത്തരത്തിലുള്ള തന്ത്രത്തിന്റെ ഭാ​ഗമായി ബൗളറുടെ വേഷവും എടുത്തണിഞ്ഞിട്ടുണ്ട്. 2009 ൽ ചാംപ്യൻസ് ട്രോഫിയിൽ വീൻഡീസിനെതിരെയാണ് ബൗളിങിലും ധോണി തന്റെ മികവ് തെളിയിച്ചത്. പന്തെറിഞ്ഞ് ധോണി അന്ന് ഒരു വിക്കറ്റും വീഴ്ത്തി. ധോണിക്ക് മുന്നിൽ അടിയറവ് പറഞ്ഞത് ട്രവിസ് ഡൗലിൻ. ധോണിയുടെ പേരിലുളള ഏക അന്താരാഷ്ട്ര വിക്കറ്റും ഇതുതന്നെ

ഇപ്പോഴിതാ ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സർഫാസ് അഹമദ്. വിക്കറ്റിന് പിന്നിലും മുന്നിലും മികവ് പുലർത്തുന്ന താരമാണ് സർഫാസ് എന്നതിൽ തർക്കമില്ല. എന്നാൽ ധോണിയെപ്പോലെ പന്തെറിയാനെത്തിയ സർഫാസിന് പക്ഷേ അവിടെ പിഴച്ചു. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തിലാണ് ധോണിയെ അനുകരിക്കാൻ പാക്കിസ്ഥാൻ നായകൻ സർഫാസ് അഹമ്മദ് ശ്രമം നടത്തിയത്. പാക് നായകന്റെ ശ്രമം ലോകം കൗതുകത്തോടെ ഉറ്റു നോക്കി.


കളിയുടെ 48ാം ഓവറാണ് സർഫാസ് എറിഞ്ഞത്. കീപ്പിങ് ഗ്ലൗസ് സഹതാരം ഫഖര്‍ സമാനെ ഏല്‍പ്പിച്ചിട്ട് സര്‍ഫാസ് അഹമ്മദ് ബൗള്‍ ചെയ്യാനെത്തി. വിക്കറ്റ് ഒന്നും കിട്ടിയില്ലെങ്കിലും ആദ്യ ഓവർ മികച്ചതാക്കാൻ പാക് നായകന് സാധിച്ചു. എന്നാൽ മത്സരത്തിന്റെ അവസാന ഓവർ എറിയാനെത്തിയ സർഫ്രാസിന് കാര്യങ്ങൾ കൈവിട്ടുപോയി. സിംബാബ്‌വേ താരം പീറ്റർ മൂർ ഈ ഓവറിൽ സിക്സറടക്കം പറത്തി സ്വന്തമാക്കിയത് ഒൻപത് റൺസ്. രണ്ട് ഓവറില്‍ നിന്ന് സർഫാസ് വഴങ്ങിയത് 15 റണ്‍സ്. വിക്കറ്റൊന്നും നേടാൻ പാക് നായകന് സാധിച്ചതുമില്ല. ഏതായാലും ധോണിയുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ ക്ലിപ് ഇപ്പോൾ മുന്നേറുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com