ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐ പുതിയ വേതനവ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. നേരത്തെയുണ്ടായിരുന്നു എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് എന്നീ വ്യത്യസ്ത സ്ലാബുകള്‍ക്കൊപ്പം എ പ്ലസ് എന്ന പുതിയ സ്ലാബും ക്രിക്കറ്റ് ബോര്‍ഡ് കൊണ്ടുവന്നു. 7 കോടി രൂപയാണ് എ പ്ലസ് ക്യാറ്റഗറിയില്‍ വരുന്ന താരങ്ങള്‍ക്ക് ലഭിക്കുന്നത്. എ ഗ്രേഡ് ഉള്ള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി, സി ഗ്രേഡുകാര്‍ക്ക് മൂന്ന് കോടി രൂപയും ഒരു കോടി രൂപയും ലഭിക്കും. കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് എ പ്ലസ് ക്യാറ്റഗറിയില്‍ ഇടം പിടിച്ചവര്‍.
ഇതിൽ രണ്ടാം സ്ഥാനത്തായി എ ഗ്രേഡിലാണ് ധോണി ഉൾപ്പെട്ടിരിക്കുന്നത്. എ പ്ലസ് കാറ്റഗറിയിൽ എത്തണമെങ്കിൽ ടെസ്‌റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോർമാറ്റിലും കളിക്കുന്നവരായിരിക്കണം. നേരത്തെ ടെസ്റ്റിൽ നിന്നും വിരമിച്ച ധോണിക്ക് ഈ നിബന്ധനയാണ് തിരിച്ചടിയായത്.
കെ.എൽ രാഹുൽ, ഉമേഷ് യാദവ്, കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ, ഹർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ്മ, ദിനേഷ് കാർത്തിക് എന്നിവർ ബി ഗ്രേഡിലും കേദാർ ജാദവ്, മനീഷ് പാണ്ഡെ, അക്ഷർ പട്ടേൽ, കരുൺ നായർ, സുരേഷ് റെയ്‌ന, പാർത്ഥിവ് പട്ടേൽ, ജയന്ത് യാദവ് എന്നിവർ സി ഗ്രേഡിലും ഉൾപ്പെട്ടു. അതേസമയം, മുഹമ്മദ് ഷാമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ കടുത്ത ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഒരു കാറ്റഗറിയിലും താരത്തെ ബി.സി.സി.എെ ഉൾപ്പെടുത്തിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ