ബംഗളുരൂ: ബംഗളുരൂ എഫ്സിയുടെ കണ്ണീരിനുമുന്നില്‍ ചൈന്നൈയിന്റെ പുഞ്ചിരി. ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഫൈനലില്‍ ബംഗളുരൂ എഫ്സിയെ രണ്ടിനെതിരെ മുന്ന് ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്‌സി ചാമ്പ്യന്‍മാരായി. മെയ്ൽസൺ ആൽവ്സ് നേടിയ ഇരട്ട ഗോളുകളും റാഫേൽ നേടിയ ഗോളുമാണ് ചെന്നെെയെ കിരീടം ചൂടിപ്പിച്ചത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ മികച്ച ഗോളിലൂടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. പന്തുമായി വലത് വിങ്ങിലൂടെ നീങ്ങിയ ഉദാന്ത സിംഗിന്റെ അതിവേഗ മുന്നേറ്റത്തിനൊടുവിൽ ചെന്നൈയിൻ ഗോൾമുഖത്തിന് സമാന്തരമായി നൽകിയ ക്രോസിൽ പറന്നു തലവച്ച ഛേത്രി ബംഗളൂരുവിന് ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ ബംഗളുരുവിന്റെ ആവേശം അധികം നീണ്ടുനിന്നില്ല. മെയ്ൽസണിലൂടെ ഗോൾ തിരിച്ചടിച്ച് ചെന്നൈ മത്സരം സമനിലയിലാക്കി.മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ചെന്നെെയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ ഗോളാക്കി മാറ്റിയായിരുന്നു ചെന്നെെയുടെ ആദ്യ ഗോൾ. ഗ്രിഗറി നെൽസൻ ബംഗളൂരു ബോക്‌സിലേക്ക് ഉയർത്തിവിട്ട പന്തിൽ തലവച്ച മെയ്ൽസണിന്റെ ഹെഡ്ഡർ ബംഗളൂരുവിന്റെ ഉയരക്കാരൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്നാണ് വല കുലുങ്ങിയത്.
പിന്നീട് ലീഡിനായി കടുത്ത പോരാട്ടമാണ് ഇരുടീമുകളും നടത്തിയത്. നിരന്തര ആക്രമണ- പ്രത്യാക്രമണങ്ങൾക്കൊടുവിൽ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ലഭിച്ച മറ്റൊരു കോർണറും ഗോളാക്കി മാറ്റി മെയ്ൽസൺ ചെന്നെെയ്ക്ക് മത്സരത്തിൽ ലീഡ് സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വീണ്ടും റാഫേൽ വക മൂന്നാം ഗോൾ ചെന്നൈ നേടിയതോടെ രണ്ടാം തവണയും കപ്പ് ചെന്നൈയ്ക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ