ജോഹന്നസ്ബർഗ്: പന്തിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ മുൻ നായകൻ സ്‌റ്റീവ് സ്‌മിത്തിനെതിരെയും ഡേവിഡ് വാർണറിനെതിരെയും രൂക്ഷവിമർശനവുമായി ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തി. പന്ത് ചുരണ്ടാനുള്ള തീരുമാനം വാർണറിന്റേതും സ്മിത്തിന്റെതും മാത്രമായിരുന്നെന്നും അവർക്കൊപ്പം ഇനി കളിക്കില്ലെന്നും ഒരു വിഭാഗം താരങ്ങൾ അറിയിച്ചു.
തങ്ങളുടെ പേരുകൾ അനാവശ്യമായി സ്‌മിത്ത് വിവാദത്തിലേക്ക് കൊണ്ട് വന്നെന്നും മിച്ചൽ സ്‌റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലിയോൺ തുടങ്ങിയ താരങ്ങൾ വ്യക്തമാക്കി. വാർണറിനൊപ്പം ഇനി കളിക്കാനാവില്ലെന്ന താരങ്ങളുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ടീമിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും വാർണർ പിൻമാറി. ക്രിക്കറ്റ് ആസ്ട്രേലിയ താരങ്ങൾക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സ്‌മിത്തിനും വാർണർക്കുമെതിരെ താരങ്ങൾ രംഗത്തെത്തിയത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വാർണർ നിഷേധിച്ചതായി താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ടീമിലെ ഫാസ്‌റ്റ് ബൗളർമാർ ഉൾപ്പെടെയുള്ള താരങ്ങളുടെ അറിവോടെയാണ് പന്തിൽ കൃത്രിമം കാണിച്ചതെന്ന് വാർണർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റിനിടെ പന്തിൽ കൃത്രിമം കാട്ടാൻ കാമറോൺ ബാൻക്രോഫ്ട് ശ്രമിച്ചത് വിവാദമായ പശ്ചാത്തലത്തിൽ ആസ്‌ട്രേലിയൻ ടീം ക്യാപ്ടൻ സ്ഥാനത്ത് നിന്ന് സ്‌മിത്തും വൈസ് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് വാർണറും രാജിവച്ചിരുന്നു. ക്യാപ്ടനും വൈസ് ക്യാപ്ടനും ടീമിലെ സീനിയർ താരങ്ങളുമടക്കം അറിഞ്ഞാണ് താൻ പന്തിൽ കൃത്രിമം കാട്ടിയതെന്ന് ബാൻക്രോഫ്ട് പരസ്യമായി സമ്മതിച്ചതിന് പിന്നാലെയാണ് ഇരുവരും രാജിവച്ചത്. സ്‌മിത്തിന് ഒരു മത്സരത്തിലേക്ക് എെ.സി.സി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പന്തിൽ കൃത്രിമം കാട്ടിയതിൽ പങ്കുണ്ടെന്ന് വ്യക്തമായ വാർണർക്ക് ശിക്ഷയൊന്നും ലഭിച്ചിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ