പ്ലേയിങ് ഇലവനില്‍ നിന്നും സ്വയം മാറി നിന്നതല്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

പോണ്ടിങ്ങിന്റെ വാദം തള്ളിയ ഗംഭീര്‍ കളിക്കാരന്‍ എന്ന നിലയില്‍ ടീമില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും വെളിപ്പെടുത്തുന്നു
പ്ലേയിങ് ഇലവനില്‍ നിന്നും സ്വയം മാറി നിന്നതല്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കൊല്‍ക്കത്തയെ രണ്ട് വട്ടം കിരീടത്തിലേക്ക് എത്തിച്ച നായകന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയപ്പോള്‍ ആദ്യമായി ഡെയര്‍ഡെവിള്‍സിനെ കിരീടത്തിലേക്ക് എത്തിക്കുന്നതിനായിട്ടായിരിക്കും ആ മടക്കം എന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ തുടക്കം തന്നെ പിഴച്ച ഡെല്‍ഹിക്ക് പിന്നെ ഒരു തിരിച്ചു വരവ് സാധ്യമായില്ല. 

ഗംഭീറിനെ നായക സ്ഥാനത്ത് നിന്നും മാറ്റി ശ്രേയസിന്റെ പക്കലേക്ക് നായകത്വം നല്‍കിയിട്ടും ഡല്‍ഹിക്ക് രക്ഷയുണ്ടായില്ല. പൃഥ്വി ഷായും പന്തും ഉള്‍പ്പെടെയുള്ള യുവ നിര മികവ് പുലര്‍ത്തിയിട്ടും ഡല്‍ഹിക്ക് പിഴയ്ക്കുകയായിരുന്നു. ലീഗ് മത്സരങ്ങള്‍ മധ്യത്തിലേക്ക് എത്തിയപ്പോഴേക്കും നായക സ്ഥാനം രാജിവെച്ച ഗംഭീര്‍ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

നായക സ്ഥാനത്ത് നിന്നും താന്‍ രാജിവെച്ചു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ വന്ന് ടീമിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് ഗംഭീര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ കളിക്കാന്‍ താത്പര്യം ഇല്ലെന്ന് വ്യക്തമാക്കി ഗംഭീര്‍ മാറി നില്‍ക്കുന്നു എന്നാണ് പരിശീലകനായ പോണ്ടിങ് പറഞ്ഞിരുന്നത്. 

പോണ്ടിങ്ങിന്റെ വാദം തള്ളിയ ഗംഭീര്‍ കളിക്കാരന്‍ എന്ന നിലയില്‍ ടീമില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും വെളിപ്പെടുത്തുന്നു. പ്ലേയിങ് ഇലവനില്‍ നിന്നും മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ അപ്പോള്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ കളിക്കില്ലെന്ന് ഞാന്‍ ഒരിക്കലും പോണ്ടിങ്ങിനോടും ടീം മാനേജ്‌മെന്റിനോടും പറഞ്ഞിട്ടില്ല. 

ഇപ്പോള്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഒരു വര്‍ഷത്തിന് ശേഷം മാത്രമേ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു. എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഫസ്റ്റക്ലാസ് ക്രിക്കറ്റില്‍ മികവ് പുലര്‍ത്താനായാല്‍ താന്‍ അടുത്ത സീസണില്‍ ഐപിഎല്‍ കളിക്കുമെന്നും ഗംഭീര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com