തുടങ്ങാനാണ് സലയുടെ വരവ്; തുടരാനാണ് ക്രിസ്റ്റിയാനോയുടെ പോക്ക്; ചാമ്പ്യന്‍സ് ലീഗില്‍ തീപാറും

അഞ്ചില്‍ നിന്നും ആ കണക്ക് ഉയര്‍ത്താന്‍ 13 വര്‍ഷമായുള്ള കാത്തിരിപ്പ് ഏന്‍ഫീല്‍ഡില്‍ ഇപ്പോള്‍ തന്നെ അസഹ്യമായി കഴിഞ്ഞു
തുടങ്ങാനാണ് സലയുടെ വരവ്; തുടരാനാണ് ക്രിസ്റ്റിയാനോയുടെ പോക്ക്; ചാമ്പ്യന്‍സ് ലീഗില്‍ തീപാറും

മറ്റൊരു ടീമിനും അവകാശപ്പെടാനാവില്ല റയലിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തെ...ഒന്നും രണ്ടുമല്ല, അഞ്ചും ആറുമല്ല, പന്ത്രണ്ട് തവണയാണ് ബെര്‍നാബ്യൂവിലേക്ക് റയല്‍ ചാമ്പ്യന്‍സ് ലീഗ് കീരീടം എത്തിച്ചത്. ലിവര്‍പൂളിന്റെ കാര്യത്തിലേക്ക് വന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയോട് അപരിചിതത്വമൊന്നുമില്ല അവര്‍ക്കും. അഞ്ച് തവണ അവര്‍ ആ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. 

അഞ്ചില്‍ നിന്നും ആ കണക്ക് ഉയര്‍ത്താന്‍ 13 വര്‍ഷമായുള്ള കാത്തിരിപ്പ് ഏന്‍ഫീല്‍ഡില്‍ ഇപ്പോള്‍ തന്നെ അസഹ്യമായി കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇരുവരും നേര്‍ക്കു നേര്‍ വരുമ്പോള്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു തുടര്‍ച്ചയും തുടക്കവും കൂടിയാണ് അവിടെ ലക്ഷ്യമിടുന്നത്. 

തന്റെ ആധിപത്യത്തിന്റെ തുടര്‍ച്ച ലക്ഷ്യമിടുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. തുടക്കത്തിനായി പോരിനിറങ്ങുന്നത് സലയും. റയല്‍ ജയം പിടിച്ചാല്‍ അത് റയലിന്റെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമാകും. ലിവര്‍പൂളാണ് കപ്പുയര്‍ത്തുന്നത് എങ്കില്‍ ആദ്യ സീസണില്‍ തന്നെ ക്ലബിനെ കിരീടത്തിലേക്കെത്തിച്ചെന്ന പൊന്‍തൂവല്‍ കൂടി ഈജിപ്ത്യന്‍ മെസിക്ക് സ്വന്തമാകും. 

ചാമ്പ്യന്‍സ് ലീഗ് മാറ്റി നിര്‍ത്തിയാല്‍ രണ്ട് ക്ലബുകള്‍ക്കും മറ്റ് ലീഗുകള്‍ ഈ സീസണില്‍ പരാജയമാണ്. ലാ ലീഗയില്‍ മൂന്നാമത് എത്താനെ റയലിനായുള്ളു. ലിവര്‍പൂളാകട്ടെ പ്രീമിയര്‍ ലീഗില്‍ സീസണിലെ പോരാട്ടം അവസാനിപ്പിച്ചത് നാലാം സ്ഥാനത്തും. 

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ച് സെമിയില്‍ കടന്നു എന്നതാണ് ലിവര്‍പൂളിന് മുന്‍തൂക്കം നല്‍കുന്ന ഘടകം. ബാഴ്‌സയെ തകര്‍ത്ത സെവിയയേയും ക്ലോപ്പും സംഘവും തകര്‍ത്തു വിട്ടിരുന്നു. സലയും മനേയും ഫിര്‍മിനോയും അടങ്ങുന്ന മുന്നേറ്റ നിര തന്നെയാണ് റയലിന് തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം ഉയര്‍ത്തുന്നതിനുള്ള വെല്ലുവിളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com