അനായാസം ഇന്ത്യ, ദയനീയം വിന്‍ഡീസ്; കാര്യവട്ടത്ത് പരമ്പര നേട്ടം 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി
അനായാസം ഇന്ത്യ, ദയനീയം വിന്‍ഡീസ്; കാര്യവട്ടത്ത് പരമ്പര നേട്ടം 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് പിടിച്ചെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 31.5 ഓവറില്‍ വെറും 104 റണ്‍സിന് പുറത്തായി. അനായാസ വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 

അനായാസ വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. ആറ് റണ്‍സാണ് ധവാന്‍ എടുത്തത്. പിന്നീട് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 

രോഹിത് ശര്‍മ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 56 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കോഹ്‌ലി 29 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 33 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് നഷ്ടപ്പെട്ട ഏക വിക്കറ്റ് തോമസ് സ്വന്തമാക്കി. 

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കിറന്‍ പവല്‍ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തില്‍ പൂജ്യം), മാര്‍ലോണ്‍ സാമുവല്‍സ് (38 പന്തില്‍ 24), ഷിമോണ്‍ ഹെയ്റ്റ്മര്‍ (11 പന്തില്‍ ഒന്‍പത്), റോമാന്‍ പവല്‍ (39 പന്തില്‍ 16), ഫാബിന്‍ അല്ലന്‍ (ഒന്‍പത് പന്തില്‍ നാല്), 25 റണ്‍സുമായി ക്യാപ്റ്റന്‍ ഹോള്‍ഡര്‍ എന്നിവരാണു പുറത്തായത്. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബുംറയും രവീന്ദ്ര ജഡേജയും ഖലീല്‍ അഹമ്മദും തിളങ്ങി. ഭുവനേശ്വര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിന്‍ഡീസ് താരം കിറന്‍ പവല്‍ ധോണിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രണ്ടാം ഓവറില്‍ ഷായ് ഹോപും പുറത്ത്. റണ്‍സൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തില്‍ ബൗള്‍ഡായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലോണ്‍ സാമുവല്‍സിനെ് കോഹ്‌ലി പിടിച്ചപ്പോള്‍ ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിനു മുന്‍പില്‍ കുടുക്കി. റോമന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. അല്ലനെ ബുംറയുടെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com