ഓര്‍മ്മയില്ലെ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനിൽ കുംബ്ലെ പാക്കിസ്ഥാനെതിരായ ടെസ്റ്റിന്റെ ഒരിന്നിങ്‌സിലെ പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കി ചരിത്രമെഴുതിയ നിമിഷം. വര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായ ഒരു പ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധേയമായത്.
കേണല്‍ സികെ നായിഡു അണ്ടര്‍ 23 ക്രിക്കറ്റ് പോരാട്ടത്തില്‍ പുതുച്ചേരിക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ ഓഫ് സ്പിന്നര്‍ സിദക് സിങാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മണിപ്പൂരിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മാസ്മരിക പ്രകടനം. സിദകിന്റ പന്തുകള്‍ കുത്തിത്തിരിഞ്ഞ് മണിപ്പൂര്‍ ബാറ്റിങ് നിര വെറും 71 റണ്‍സില്‍ പുറത്തായി. 17.5 ഓവറില്‍ ഏഴ് മെയ്ഡനടക്കം വെറും 31 റണ്‍സ് മാത്രം വഴങ്ങിയാണ് സിദകിന്റെ അവിസ്മരണീയ പ്രകടനം.
മുംബൈ താരമായ സിദക് സിങ് ഈ സീസണില്‍ ഔട്ട്‌സ്‌റ്റേഷന്‍ താരമായാണ് പുതുച്ചേരിക്ക് വേണ്ടി കളിക്കുന്നത്. മുംബൈ ടീമിന് വേണ്ടി ഏഴ് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സിദകിന്റെ ബൗളിങ് ആക്ഷന്‍ മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദിയുടെ ആക്ഷനുമായി സാമ്യമുള്ളതാണ്.
1999ല്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ പാകിസ്ഥാനെതിരെയായിരുന്നു ഒരിന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തി അനില്‍ കുംബ്ലെ ചരിത്രം കുറിച്ചത്. നേരത്തെ ഇംഗ്ലീഷ് താരം ജിം ലേകറാണ് അന്താരാഷ്ട്ര പോരാട്ടത്തില്‍ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുംബ്ലെയുടെ പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ