വിന്‍ഡീസിനെ നിലംതൊടീക്കാതെ ഇന്ത്യ, പരമ്പര തൂത്തുവാരി; വിജയം അവസാന പന്തില്‍

ശിഖര്‍ ധവാന്റെയും ഋഷഭ് പന്തിന്റേയും വെടിക്കെട്ട് പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ വിജയം
വിന്‍ഡീസിനെ നിലംതൊടീക്കാതെ ഇന്ത്യ, പരമ്പര തൂത്തുവാരി; വിജയം അവസാന പന്തില്‍

ചെന്നൈ; വെസ്റ്റിന്‍ഡീസിന് എതിരായ ടി-20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം തട്ടിയെടുത്തത്. ശിഖര്‍ ധവാന്റെയും ഋഷഭ് പന്തിന്റേയും വെടിക്കെട്ട് പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിനാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. 

മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച കളിയാണ് വിന്‍ഡീസ് പുറത്തെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് കരുതലോടെയാണു തുടങ്ങിയത്. യുവതാരം നിക്കൊലാസ് പുരാന്റെയുടെ അര്‍ധസെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലേക്ക് എത്തിയത്. 53 റണ്‍സാണ് പുരാന്‍ നേടിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ രോഹിത് ശര്‍മയേയും കെ.എല്‍. രാഹുലിനേയും നഷ്ടമായി. ഇവിടെ നിന്നാണ് ധവാനും പന്തും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 62 പന്തില്‍ 92 റണ്‍സാണ് ശിഖര്‍ധവാന്‍ നേടിയത്. ഋഷഭ് പന്ത് 38 പന്തില്‍ 58 റണ്‍ നേടി. അവസാന ഓവറില്‍ വിജയത്തിന്  2 പന്തില്‍ 1 റണ്‍സ് വേണമെന്നിരിക്കെ ധവാനെ മടക്കിയ ഫാബിയന്‍ അലെന്‍ വിന്‍ഡീസിന്  പ്രതീക്ഷ  നല്‍കിയതാണ്. പക്ഷേ അവസാന പന്തില്‍ മനീഷ് പാണ്ഡെയുടെ ഷോട്ട് തടയുന്നതില്‍ വിന്‍ഡീസിനു നില തെറ്റിയതോടെ മല്‍സരം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 3-0നു തൂത്തുവാരി. യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി 2 വിക്കറ്റ് വീഴ്ത്തി. ധവാനാണ് മാന്‍ ഓഫ് ദ് മാച്ച്. മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം കുല്‍ദീപ് യാദവ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com