ആദ്യം ഫെഡറര്‍, ഇപ്പോള്‍ ജോക്കോവിച്ച്; അട്ടിമറിയുമായി എടിപി കിരീടം ചൂടി സ്വരേവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2018 10:49 AM  |  

Last Updated: 19th November 2018 10:49 AM  |   A+A-   |  

dj

ലാക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ച് എടിപി ഫൈനല്‍സ് കീരീടം പിടിച്ചെടുത്ത് അലക്‌സാണ്ടര്‍ സ്വരേവ്. 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജര്‍മന്‍ യുവതാരം ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചത്. 

1995ല്‍ ബോറിസ് ബെക്കര്‍ നേടിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ജര്‍മന്‍ താരം എടിപി സിംഗിള്‍സ് കിരീടത്തില്‍ മുത്തമിടുന്നത്. സെമിയില്‍ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചായിരുന്നു സ്വരേവിന്റെ വരവ്. ജോക്കോവിച്ചിന് ശേഷം എടിപി കിരീടം നേടുന്ന പ്രായം കുറഞ്ഞ താരവുമായി സ്വരേവ്. 

കളിയുടെ തുടക്കം മുതല്‍ ജോക്കോവിച്ചിനെ വലയ്ക്കുകയായിരുന്നു ഇരുപത്തിയൊന്നുകാരനായ സ്വരേവ്.ഫൈനലിലേക്ക് എത്തുന്നത് വരെ തന്റെ കരുത്ത് കാട്ടിയിരുന്നു ജോക്കോവിച്ച്. 36 സര്‍വീസ് ഗെയിംസ് ജയിച്ച ജോക്കോവിച്ചിന് 2 ബ്രേക്ക് പോയിന്റ്‌സ് മാത്രമാണ് വെല്ലുവിളി തീര്‍ത്തിരുന്നത് എങ്കില്‍, ആ കണക്കുകളെല്ലാം സ്വരേവ് തകര്‍ത്തെറിഞ്ഞു.
 എടിപി കിരീടത്തില്‍ മുത്തമിട്ട് ടെന്നീസ് ലോകത്തേക്ക് സ്വരേവ് തന്റെ വരവ് പ്രഖ്യാപിക്കുമ്പോള്‍, ആറ് കിരീടങ്ങള്‍ നേടി ഫെഡററിനോട് ഒപ്പമെത്താനുള്ള ജോക്കോവിച്ചിന്റെ ശ്രമം പാഴായി.