കണ്ണടച്ച് തുറക്കാൻ സമയം കിട്ടിയില്ല; കളി കഴിഞ്ഞു; വിസ്മയമായി മുഹമ്മദ് ഷെഹ്സാദ്

വെറും 12 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി, 16 പന്തില്‍ 74 റണ്‍സ്, ടീം സ്‌കോര്‍ നാല് ഓവറില്‍ 96
കണ്ണടച്ച് തുറക്കാൻ സമയം കിട്ടിയില്ല; കളി കഴിഞ്ഞു; വിസ്മയമായി മുഹമ്മദ് ഷെഹ്സാദ്

ഷാര്‍ജ: കണ്ണടച്ച് തുറക്കും മുൻപ് തന്നെ ഒരു ക്രിക്കറ്റ് പോരാട്ടം അവസാനിച്ചതിന്റെ അമ്പരപ്പിലാണ് ആരാധകർ. കണക്കുകൾ ഇങ്ങനെ. വെറും 12 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി, 16 പന്തില്‍ 74 റണ്‍സ്, ടീം സ്‌കോര്‍ നാല് ഓവറില്‍ 96. കണ്ണു തള്ളിക്കുന്ന ഈ കണക്കുകൾ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്‌കോര്‍ ബോര്‍ഡിലാണ് തെളിഞ്ഞത്. ടി10 ക്രിക്കറ്റ് ലീഗിന്‍റെ ഉദ്ഘാടന മത്സരത്തില്‍ സിന്ധിസിന് എതിരെ രജ്‌പുതിന്‍റെ അഫ്‌ഗാന്‍ താരം മുഹമ്മദ് ഷെഹ്സാദാണ് അവിശ്വസനീയമായ ബാറ്റിങ് കാഴ്‌ച്ചവെച്ച് ടീമിനെ ശരവേ​ഗത്തിൽ വിജയത്തിലെത്തിച്ചത്.

ബ്രണ്ടന്‍ മെക്കല്ലം നായകനായ രജ്‌പുത് ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിന്ധിസ് നിശ്ചിത പത്തോവറിൽ ഓവറില്‍ 94 റണ്‍സാണ് കണ്ടെത്തിയത്. 20 പന്തില്‍ 42 റണ്‍സെടുത്ത ഷെയ്‌ന്‍ വാട്‌സനാണ് ടോപ് സ്‌കോറര്‍.  

മറുപടി ബാറ്റിങിനിറങ്ങിയ രജ്പുതിനായി ഷെഹ്‌സാദ് ആഞ്ഞടിച്ചപ്പോള്‍ നാല് ഓവറില്‍ ഒരു വിക്കറ്റും നഷ്ടമില്ലാതെ അവർ അനായാസം വിജയിച്ചു. 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഷെഹാ‌സാദ് 16 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ ടീം 24 പന്തിൽ 96 റൺസെടുത്ത് വിജയിക്കുകയായിരുന്നു. ആറ് ബൗണ്ടറിയും എട്ട് സിക്‌‌സുകളും ഷെഹ്സാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു. നോണ്‍ സ്‌ട്രൈക്കര്‍ മെക്കല്ലം എട്ട് പന്തില്‍ 21 റണ്‍സുമെടുത്തു. ഒരു പന്ത് പോലും പാഴാക്കാതെയാണ് ഷെഹ്‌സാദ് ഈ വെടിക്കെട്ട് കാഴ്‌ച്ചവെച്ചത്. 1 4 6 4 4 6 1 6 6 4 6 4 4 6 6 6 എന്നിങ്ങനെയായിരുന്നു ഷെഹ്‌സാദിന്‍റെ പ്രഹരം. മുഹമ്മദ് നവാസ്, ജോഫ്രെ ആര്‍ച്ചര്‍, തിസര പെരേര, ഫവാദ് അഹമ്മദ് എന്നിവരാണ് ഷെഹ്‌സാദിന്റെ തല്ല് ശരിക്കും വാങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com