ഗുവാഹത്തി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. നോർത്ത് ഈസ്റ്റ് യുണെറ്റഡിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളാണ് നോർത്ത് ഈസ്റ്റ് യുണെറ്റഡിന് വിജയം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളിയിലെ മൂന്നു ഗോളുകളും പിറന്നത്. മുഴുവൻ സമയം ഒരു ഗോളിനു മുന്നിൽനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത പരാജയം.
73–ാം മിനിറ്റിൽ ആദ്യ ഗോൾ നേടി കളിയിൽ ലീഡ് കണ്ടെത്തിയെങ്കിലും ഇൻജുറി ടൈമിലെ രണ്ടു ഗോളിലൂടെ നോർത്ത് ഈസ്റ്റ് കേരളത്തെ മറികടക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി മാതേയ് പൊപ്ലാട്നിക്കാണ് ഗോൾ നേടിയത്. 90–ാം മിനിറ്റിലും 95–ാം മിനിറ്റിലുമാണ് നോർത്ത് ഈസ്റ്റ് ഗോളുകൾ പിറന്നത്.
ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കന്റെ അനാവശ്യ ഫൗളിനു ലഭിച്ച പെനാൽറ്റിയാണ് ആദ്യ ഗോളിന് കളമൊരുക്കിയത്. 91–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഒഗ്ബെഷെ വലയിലെത്തിച്ചപ്പോൾ വീണ്ടുമൊരു സമനിലയാണ് പ്രതീക്ഷിച്ചത്. എന്നാൽ 96–ാം മിനിറ്റിൽ യുവാൻ മാസിയയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് വിജയം കൈയെത്തിപ്പിടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ