മുംബൈ: ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയില്‍ നിന്ന് ഇനി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ധോണിയുടെ കാലം കഴിഞ്ഞെന്നും അദ്ദേഹത്തിന് പകരം ഇന്ത്യന്‍ ടീമിലേക്ക് മറ്റൊരാളെ തേടേണ്ട സമയമാണിതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഏഷ്യാ കപ്പിലെ നിരാശാജനകമായ ബാറ്റിങ് പ്രകടനത്തന് പിന്നാലെയാണ് ധോണിയെ കുറിച്ചുള്ള മഞ്ജരേക്കറുടെ പ്രസ്താവന. വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും മികച്ച കളിക്കാരന്‍ തന്നെയാണ്. പക്ഷേ, ബാറ്റിങ്ങില്‍ പഴയപോലെ ശോഭിക്കുന്നില്ല. ലോകത്തെ മുന്‍നിര ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ധോണി ഇപ്പോള്‍ അങ്ങിനെയല്ലെന്നത് യാഥാര്‍ഥ്യമാണ്. നിര്‍ണായക ഘട്ടകങ്ങളില്‍ ബാറ്റിങ്ങിനിറങ്ങുന്ന ധോണി സമീപകാലത്ത് ടീമിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയാണ്. ഏഷ്യാ കപ്പ് ഫൈനലില്‍ ധോണിക്ക് മുമ്പേ കേദാര്‍ ജാദവിനെയാണ് ഇറക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധോണി വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ്. വിക്കറ്റ് കീപ്പിങ്ങിനൊപ്പം ബാറ്റിങ്ങിലും മികവു കാട്ടുന്ന താരം ധോണിക്കു പകരക്കാരനാകേണ്ട സമയമായെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ധോണി നടത്തിയത്. 16 മത്സരങ്ങളില്‍ നിന്ന് ധോണി 455 റണ്‍സ് നേടി. പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹം ഇതേ മികവ് തുടരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ഏഷ്യാ കപ്പിന് മുന്‍പ് നടന്ന ഒൻപത് ഏകദിന മത്സരങ്ങളില്‍ നിന്ന് 27 റണ്‍സ് ശരാശരിയില്‍ കേവലം 189 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ ധോണിക്ക് സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ